പുല്‍പള്ളി: വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കുറുവ ദ്വീപില്‍ വനം വകുപ്പ് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നു.
ഫോട്ടോ ഗാലറി, പാലങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പ്രകൃതിദത്ത വിനോദസഞ്ചാരകേന്ദ്രമായ കുറുവദ്വീപിന്റെ സൗന്ദര്യം നുകരാൻ ആയിരങ്ങളാണ് എത്തുന്നത്.
കബനി നദിയുടെ നടുവില്‍ ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവദ്വീപ്. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും നിത്യവും നിരവധി സന്ദര്‍ശകരാണ് ദ്വീപിലെത്തുന്നത്. പുഴയിലൂടെയുള്ള ചങ്ങാടയാത്രയാണ് പ്രധാന ആകര്‍ഷണം. 950 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന വൈവിധ്യമേറിയ സസ്യജീവജാലങ്ങളാല്‍ സമൃദ്ധമാണ് ഈ പ്രദേശം. എല്ലാ വര്‍ഷവും മഴക്കാലമാകുമ്ബോള്‍ നാലു മാസത്തോളം കുറുവാദ്വീപ് അടച്ചിടാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ വയനാട്ടില്‍ മഴ കുറവായതിനാല്‍ ആകെ അടച്ചിട്ടത് രണ്ട് ആഴ്ചയില്‍ താഴെ മാത്രമാണ്.
മഴക്കാലം മാറിയതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു. കൂട്ടമായി എത്തുന്ന ആളുകള്‍ക്ക് ഫോട്ടോയെടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഫോട്ടോഗാലറിക്ക് പൂര്‍ണമായും മുളയാണ് ഉപയോഗിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ കൂടിയതോടെ പുതിയ ചങ്ങാടങ്ങളും നിര്‍മിച്ചിട്ടുണ്ട്. ഇതിന് പുറമേ ദ്വീപിനുള്ളില്‍ വിശ്രമകേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം 1150 പേര്‍ക്കാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.