തിരുവനന്തപുരം: കേരള പബ്ലിക് സര്‍വിസ് കമീഷൻ അംഗങ്ങളുടെ നിയമനത്തില്‍ സര്‍ക്കാറിനെതിരെ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത നാല് അംഗങ്ങളുടെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ചീഫ് സെക്രട്ടറി നല്‍കിയ വിശദീകരണവും തള്ളി.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ അഡീഷനല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ഡോ. ജോസ് ജി. ഡിക്രൂസ്, ഹൈകോടതി അഭിഭാഷകൻ എച്ച്. ജോഷ്, യുവജന കമീഷൻ അംഗവും ഡി.വൈ.എഫ്.ഐ എറണാകുളം ജില്ല പ്രസിഡന്‍റുമായിരുന്ന പ്രിൻസി കുര്യാക്കോസ്, ശുചിത്വമിഷൻ എക്സിക്യുട്ടിവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്കരൻ എന്നിവരുടെ നിയമനം സര്‍ക്കാറില്‍നിന്ന് തൃപ്തികരമായ വിശദീകരണവും വിജിലൻസ് ക്ലിയറൻസും ലഭിക്കാതെ അംഗീകരിക്കാൻ കഴിയില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുമ്ബോഴാണ് പി.എസ്.സിയെയും സര്‍ക്കാറിനെയും ഗവര്‍ണര്‍ ഒരുപോലെ വെട്ടിലാക്കിയത്.
ചെയര്‍മാനടക്കം 21 അംഗ പി.എസ്.സിയില്‍ നിലവില്‍ 14 പേരാണുള്ളത്. ഒഴിവുള്ള ഏഴിലേക്കാണ് ജൂലൈ അഞ്ചിന് ഡോ. ജോസ് ജി. ഡിക്രൂസിനെയും അഡ്വ.എച്ച്. ജോഷിനെയും മന്ത്രിസഭ ശിപാര്‍ശ ചെയ്തത്. ഇവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളുമായി പരാതി ലഭിച്ചതോടെ ഗവര്‍ണര്‍ സര്‍ക്കാറിനോട് വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലെന്നു കണ്ട് പിന്നീട് വിജിലൻസ് ക്ലിയൻസ് റിപ്പോര്‍ട്ടടക്കം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് സെപ്റ്റംബര്‍ 28നു മന്ത്രിസഭ യോഗം പ്രിൻസി കുര്യാക്കോസിനെയും കെ.ടി. ബാലഭാസ്കരനെയും ശിപാര്‍ശ ചെയ്തത്. ഇവരുടെ നിയമനങ്ങളിലും പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചു. ഇതില്‍ പ്രധാനം സേവ് യൂനിവേഴ്സിറ്റി കാമ്ബയിനിന്‍റെ നിവേദനമായിരുന്നു.
ഡോ. പ്രിൻസി കുര്യാക്കോസ് കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഡോക്ടറേറ്റിനായി സമര്‍പ്പിച്ച പിഎച്ച്.ഡി പ്രബന്ധം അബദ്ധ പഞ്ചാംഗമാണെന്നും നിറയെ അക്ഷരത്തെറ്റുകളുമാണെന്നും സേവ് യൂനിവേഴ്സിറ്റി കാമ്ബയിൻ കമ്മിറ്റി പരാതി നല്‍കി. പ്രിൻസി ഗവേഷണം നടത്തിയത് അന്ന് കാലടി വി.സിയായിരുന്ന ഡോ. ധര്‍മരാജ് അടാട്ടിന്‍റെ മേല്‍നോട്ടത്തിലാണ്. മന്ത്രി എം.ബി. രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിക്ക് അസി.പ്രഫസറായി നിയമനം നല്‍കാന്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചു എന്ന ആരോപണം ഉയര്‍ന്നതും അടാട്ടിനെതിരെയായിരുന്നു. ഡി.വൈ.എഫ്.ഐ നേതാവ് എന്നതിലുപരി ഒരു പരിചയസമ്ബന്നതയും പ്രിൻസിക്ക് അവകാശപ്പെടാനില്ലെന്നും പരാതികളിലുണ്ട്. ഇതിലും ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറി പലതവണ നേരില്‍ കണ്ടെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാല്‍ നിയമന ഫയല്‍ ഒപ്പിടാതെ ഗവര്‍ണര്‍ മാറ്റിവെക്കുകയായിരുന്നു.