തൊടുപുഴ: ഇടുക്കി ജില്ലയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച റവന്യൂ സംഘം ദൗത്യം തുടരുന്നു.
ചിന്നക്കനാലില്‍ ടിസൻ തച്ചങ്കരി കൈയേറിയ ഭൂമിയും മൂന്നാര്‍ കേറ്ററിങ് കോളജിന്‍റെ ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന നാലുനില കെട്ടിടവുമാണ് ദൗത്യസംഘം ഏറ്റെടുക്കുക. അനധികൃതമായി കൈയേറിയ 7.07 ഏക്കര്‍ ഭൂമിയാണ് ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കുന്നത്. ഹോസ്റ്റല്‍ ഒഴിഞ്ഞു പോകുന്നതിന് 30 ദിവസത്തെ നോട്ടീസ് റവന്യൂ സംഘം നല്‍കി.
സര്‍ക്കാര്‍ ഭൂമി കൈയേറിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബേ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ല കലക്ടര്‍ക്കും ലാൻഡ് റവന്യൂ കമീഷണര്‍ക്കും അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. ഇതിന് പിന്നാലെ ഹൈകോടതിയും കൈയേറ്റക്കാരുടെ അപ്പീല്‍ തള്ളിയ സാഹചര്യത്തിലാണ് ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചത്.
ശനിയാഴ്ച പള്ളിവാസല്‍, ചിന്നക്കനാല്‍ വില്ലേജുകളിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. പള്ളിവാസല്‍ വില്ലേജില്‍ ബ്ലോക്ക് 14ല്‍ സര്‍വേ 36/3ലെ 30.95 ആര്‍ സ്ഥലത്തെ കൈയേറ്റവും ഉടുമ്ബൻചോല താലൂക്കില്‍ ചിന്നക്കനാല്‍ വില്ലേജില്‍ സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വെച്ച ചിന്നക്കനാല്‍ താവളം സര്‍വേ 20/1, 11/1, 48ല്‍പെട്ട 0.89.07 ഹെക്ടര്‍ 1.76 ഏക്കര്‍ റവന്യൂ പുറമ്ബോക്ക് ഭൂമിയും 43.3 സെന്‍റ് കെ.എസ്.ഇ.ബി സ്ഥലവും ഉള്‍പ്പെടെ 2.20 ഏക്കറാണ് റവന്യൂ ദൗത്യസംഘം ഒഴിപ്പിച്ചത്.
ദേവികുളം ആനവിരട്ടി വില്ലേജില്‍ 224.21 ഏക്കര്‍ ഭൂമിയും ചിന്നക്കനാല്‍ വില്ലേജിലെ 5.55 ഏക്കര്‍ ഭൂമിയും പുതിയ ദൗത്യസംഘം ആദ്യഘട്ടമായി ഒഴിപ്പിച്ചിരുന്നു. നിയമക്കുരുക്കൊഴിവാക്കി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് ദൗത്യസംഘത്തിന്‍റെ തീരുമാനം. ഇതിനിടെ വൻകിട കൈയേറ്റക്കാരെ അവഗണിച്ച് കുടിയേറ്റ കര്‍ഷകരെ കൈയേറ്റക്കാരായി ചിത്രീകരിക്കുകയാണെന്ന ആക്ഷേപവും ദൗത്യ സംഘത്തിനെതിരെ ഉയരുന്നിരുന്നു.