ലണ്ടൻ: ഓള്‍ഡ് ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മൂന്ന് ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാലൻഡിന്റെ ഇരട്ടഗോള്‍ ബലത്തിലാണ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ മറുപടിയില്ലാത്ത മൂന്നുഗോളിന് തകര്‍ത്തത്.
പ്രീമിയര്‍ ലീഗില്‍ അവസാന രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷം സിറ്റിയുടെ തിരിച്ച് വരവായിരുന്നു ഇത്. ഈ സീസണിലെ മോശം ഫോം തുടര്‍ന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലീഗിലെ അഞ്ചാം പരാജയമാണിത്.
26ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സിറ്റി ആദ്യ ലീഡെടുക്കുന്നത്. റോഡ്രിയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി അനായസാമായ ഇടങ്കാലൻ ഷോട്ടിലൂടെ ഹാലാൻഡ് വലയിലെത്തിച്ചു.
ഒരു ഗോളിന്റെ ലീഡുമായി ആരംഭിച്ച രണ്ടാം പകുതിയുടെ 49ാം മിനുട്ടില്‍ ഹാലൻഡിലൂടെ തന്നെ സിറ്റി ഗോള്‍ ഇരട്ടിയാക്കി. ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് ബെര്‍ണാഡോ സില്‍വ നല്‍കിയ പാസില്‍ ക്ലീൻ ഹെഡറിലൂടെ ഹാലൻഡ് വലയിലെത്തിക്കുകയായിരുന്നു. സീസണില്‍ ഹാലൻഡിന്റെ 11ാം ഗോളാണ്.
80ാം മിനിറ്റില്‍ ഹാലൻഡിന്റെ പാസില്‍ ഫില്‍ ഫോഡൻ സിറ്റിയുടെ മൂന്നാം ഗോള്‍ അടിച്ച് പട്ടിക പൂര്‍ത്തിയാക്കി. ലീഗില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എട്ടുജയവും രണ്ടു തോല്‍വിയുമുള്‍പ്പെടെ 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.
ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള ആഴ്സണ്‍ 24 പോയിന്റുമായി രണ്ടാമതും. 26 പോയിന്റുമായി ടോട്ടൻഹാം ഒന്നാമതുമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.