ശ്രീകാര്യം: ലോകത്തിന് മാതൃകയാവുന്ന വൈജ്ഞാനിക സമ്ബദ്‌വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പാതയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഇക്കണോമിക്സ് ഓഫ് ലേണിങ് ഇന്നവേഷൻ ആൻഡ് കോംപീറ്റൻസ് ബില്‍ഡിങ് സിസ്റ്റംസ് ഇരുപതാമത് രാജ്യാന്തര സമ്മേളനം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷനില്‍ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 ഓടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് കേരളം ലക്ഷ്യമിടുന്നതെന്ന് അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ പറഞ്ഞു.
ഗ്ലോബലിക്സ് പ്രസിഡന്റ് എറീക്ക ക്രെയ്‌മര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാൻ പ്രഫ. വി.കെ. രാമചന്ദ്രൻ, ആര്‍.ഐ.എസ് ഡയറക്ടര്‍ പ്രഫ. സച്ചിൻ ചതുര്‍വേദി, ഐ.ഐ.എം ബംഗളൂരു ഡയറക്ടര്‍ പ്രഫ. ഋഷികേശ ടി. കൃഷ്ണൻ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസങ്ങളില്‍ നടക്കുന്ന സെഷനുകളില്‍ 50ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള സാമ്ബത്തിക, സാമൂഹിക മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ആര്‍.ഐ.എസ്, കെ-ഡിസ്ക്, കേരള ഡിജിറ്റല്‍ സര്‍വകലാശാല എന്നിവ സംയുക്തമായാണ് അന്താരാഷ്ട്ര സമ്മേളനത്തിന് വേദി ഒരുക്കിയത്.
ഇത് രണ്ടാംതവണയാണ് ഗ്ലോബലിക്സിന്റെ വാര്‍ഷിക സമ്മേളനത്തിന് കേരളം വേദിയാകുന്നത്. തുടര്‍ന്ന് നടന്ന ആദ്യ സെഷനില്‍ നെതര്‍ലൻഡ്സിലെ യു.എൻ.യു മെറിറ്റിലെ പ്രഫസര്‍ ലുക്ക് സോട്ടെ, ഉറുഗ്വേയിലെ റിപ്പബ്ലിക് യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ ജൂഡിത്ത് സറ്റ്സ്, ഡെന്മാര്‍ക്കിലെ ആല്‍ബോര്‍ഗ് സര്‍വകലാശാലയിലെ പ്രഫസര്‍ ബെൻ ആക് ലുൻദ്വാള്‍, മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് എന്നിവര്‍ സംസാരിച്ചു.