ഗോവയിലെ വാസ്കോയിലുള്ള തിലക് മൈതാനത്താണ് കേരളത്തിന്‍റെ മത്സരങ്ങള്‍.
ഗ്രൂപ്പ് എയിലാണ് കേരളം. ആതിഥേയരായ ഗോവയ്ക്കു പുറമേ ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു-കാഷ്മീര്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ഇന്നു മുതല്‍ ഗ്രൂപ്പ് എ പോരാട്ടങ്ങള്‍ ആരംഭിക്കും. ജമ്മു-കാഷ്മീരും ഗുജറാത്തും തമ്മിലാണ് ആദ്യ മത്സരം. കേരളം തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ നേരിടും. ബുധനാഴ്ചയാണ് കേരളം x ഗുജറാത്ത് പോരാട്ടം.
സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന കേരള സംഘത്തില്‍ 10 പുതുമുഖങ്ങളുണ്ട്. നിജോ ഗില്‍ബര്‍ട്ട് നായകനും സഞ്ജു ഉപനായകനുമാണ്. എഫ്സി കേരളയുടെ അസീസാണ് സഹപരിശീലകൻ. ഹര്‍ഷല്‍ റഹ്മാൻ ഗോള്‍ കീപ്പിംഗ് കോച്ച്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഗോവയാണ് കേരളത്തിനു വെല്ലുവിളിയുയര്‍ത്തുക. ഡെറിക്ക് പരേരയും ക്ലൈമാക്സ് ലോറൻസുമാണ് ഗോവയുടെ പരിശീലകര്‍. പ്രാഥമിക റൗണ്ടിലെ ആറ് ഗ്രൂപ്പ് ജേതാക്കളും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരുമാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുക. നിലവിലെ ചാന്പ്യന്മാരായ കര്‍ണാടക, ഫൈനലിസ്റ്റുകളായ മേഘാലയ, ആതിഥേയരായ ഹിമാചല്‍പ്രദേശ് എന്നീ ടീമുകള്‍ ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ടെത്തി.