ഡാലസ് ∙ ഡാലസ് കൗണ്ടി സാവകാശം കോവിഡിന്റെ പിടിയിൽ നിന്നും മോചിതമാകുന്നു. കോവിഡ് മഹാമാരി ഡാലസിൽ വ്യാപകമായതിനെ തുടർന്ന് പ്രഖ്യാപിച്ച കോവിഡ് ലെവൽ റെഡിൽ നിന്നും ഓറഞ്ചിലേക്കു മാറുന്നതായി ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടാകാത്ത സാഹചര്യത്തിലും കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം ക്രമേണ വർധിച്ചു വരുന്നതുമാണ് റെഡ്ഡിൽ നിന്നും ഓറഞ്ചിലേക്ക് കോവിഡ് ലെവൽ മാറുന്നതിന് കാരണമെന്നും ജഡ്ജി പറഞ്ഞു. ഡാലസിലെ 1.3 മില്യൺ ജനസംഖ്യയിൽ 63.4% വാക്സിനേഷൻ പൂർത്തിയാക്കി.
ഓറഞ്ച് ലെവലിലേക്ക് മാറ്റിയെങ്കിലും മുഴുവനായും വാക്സിനേഷൻ സ്വീകരിച്ചവർ പോലും മാസ്ക്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജഡ്ജി പറഞ്ഞു. ഹാലോവിൻ ദിനം അടുത്തുവരികയാണ്. കഴിഞ്ഞ വർഷം ഇതേ ദിനം കഴിഞ്ഞതോടെ കോവിഡ് 19 കേസുകൾ വർധിച്ച സാഹചര്യം മറക്കരുതെന്നും ജഡ്ജി ഓർമ്മിപ്പിച്ചു. ഡാലസ് പൂർണ്ണമായും പ്രവർത്തന നിരതമായി കഴിഞ്ഞു.
കടകളും റസ്റ്ററന്റുകളും ചർച്ചുകളും നിയന്ത്രണങ്ങളിൽ അയവുവരുത്തി. വിവാഹങ്ങൾ– പങ്കെടുക്കുന്നതിന് ആളുകളുടെ പരിധി ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. തണുപ്പു വർധിക്കുന്നതോടെ എല്ലാവരും ഇൻഡോർ ആക്റ്റിവിറ്റിയിൽ ഏർപ്പെടുന്നത് കോവിഡ് വർധിക്കാൻ കാരണമാകുമോ എന്നും സംശയിക്കുന്നത്.