ഭോപ്പാല്‍: വ്യാജ കൂട്ടബലാത്സംഗ പരാതി (Fake gang rape complaint) ഉന്നയിച്ച യുവതിയെയും (wman) മകളുടെ ഭര്‍ത്താവിനെയും (Son in law) കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചു. അശോക് നഗര്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് യുവതിക്കും മരുമകനും ശിക്ഷ വിധിച്ചത്. 2014ലാണ് യുവതി തന്നെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പരാതിക്കാരിയുടെ വസ്ത്രത്തില്‍ നിന്ന് സ്രവങ്ങള്‍ കണ്ടെത്തിയതോടെ ബലാത്സംഗം നടന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലും വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ പരിശോധനയില്‍ സ്രവം പരാതിക്കാരിയുടേതോ അറസ്റ്റിലായ നാല് പേരുടേതോ അല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മകളുടെ ഭര്‍ത്താവിന്റേതാണ് സ്രവമെന്ന് തെളിഞ്ഞു. ഡിഎന്‍എ പരിശോധന വഴിയാണ് സ്രവം ആരുടേതാണെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഭാര്യയുടെ അമ്മയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നതായി ഇയാള്‍ സമ്മതിച്ചു.
പുതിയ പമ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയും മരുമകനും അയല്‍ക്കാരായ നാല് പേരുമായി തര്‍ക്കമുണ്ടായിരുന്നു. വൈരാഗ്യം തീര്‍ക്കാനാണ് യുവതിയും മരുമകനും നാല് പേര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് പരാതി നല്‍കിയത്.