തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ കുറ്റക്കാര്‍ക്കെതിരെ പിഴ ചുമത്തി റവന്യു വകുപ്പ്. കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിൻ അടക്കമുള്ളവര്‍, അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട 35 കേസുകളിലായി എട്ട് കോടിയോളം രൂപ പിഴ നല്‍കണമെന്ന് റവന്യു വകുപ്പ് ഉത്തരവിറക്കി.
റോജി അടക്കമുള്ളവര്‍ വെട്ടിക്കടത്തിയ മരങ്ങള്‍ നിന്നിരുന്ന ഭൂമിയുടെ ഉടമകളും പിഴ ഒടുക്കണമെന്ന് റവന്യു വകുപ്പ് അറിയിച്ചു. വെട്ടിക്കടത്തിയ മരങ്ങളുടെ വിലയുടെ മൂന്ന് മടങ്ങ് വരെയുള്ള തുകയാണ് പിഴയായി ഈടാക്കുക.
30 ദിവസത്തിനുള്ളില്‍ പിഴ ഒടുക്കണമെന്നും ഇത് ചെയ്യാത്ത പക്ഷം പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരള ലാൻഡ് കണ്‍സര്‍വൻസി ആക്‌ട് പ്രകാരമാണ് നടപടിയെന്നും മരംമുറിയുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകളില്‍ ഉടൻ പിഴ നോട്ടീസ് നല്‍കുമെന്നും റവന്യു വകുപ്പ് അറിയിച്ചു.