രാജ്യത്തെ ആദ്യ ഹൈഡ്രജൻ ബസുകള്‍ പുറത്തിറക്കി ടാറ്റ. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഡല്‍ഹിയില്‍ ബസുകള്‍ പുറത്തിറക്കിയത്.
ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള രണ്ട് ബസാണ് മന്ത്രി പുറത്തിറക്കിയത്. വരും ദിവസങ്ങളില്‍ നാല് ബസുകള്‍ കൂടി പുറത്തിറങ്ങും. ഈ വര്‍ഷം അവസാനത്തോടെ 15 ഹൈഡ്രജൻ ബസുകളെങ്കിലും റോഡില്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ നൂറ് കിലോമീറ്റര്‍ പരിധിയിലാകും ബസ് സര്‍വീസ് ഉണ്ടാകുക. മൂന്ന് ലക്ഷം കിലോമീറ്റര്‍ വരെ ഈ ബസുകള്‍ക്ക് സര്‍വീസ് നടത്താനാകും. തീപിടിത്തത്തിന് സാദ്ധ്യതയുള്ള ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിക്കുന്നു എന്നതിനാല്‍ തന്നെ ആദ്യ ഘട്ടത്തില്‍ യാത്രക്കാരില്ലാതെയാണ് ഇരുബസുകളും പരീക്ഷണം നടത്തുന്നത്. അടുത്ത ഘട്ടത്തില്‍ നാല് ബസുകളാകും നിരത്തില്‍ ഇറങ്ങുക. ഇവ പുനെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയില്‍ പരിശോധനകള്‍ക്ക് വിധേയാമായിരിക്കുകയാണ്.
ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷൻഫെ ഫരീദാബാദിലെ ഗവേഷണകേന്ദ്രത്തിലാണ് ഹൈഡ്രജന്റെ നിര്‍മ്മാണം. ഇലക്‌ട്രിക് വാഹനങ്ങളെക്കാള്‍ ഇന്ധനക്ഷമമാണ് ഹൈഡ്രജൻ എന്ന് കമ്ബനി പറയുന്നു. ടാറ്റാ മോട്ടോഴ്‌സാണ് ബസ് സജ്ജമാക്കിയിരിക്കുന്നത്. 15 ഹാഡ്രജൻ ഫ്യുവല്‍ സെല്‍ ബസുകളുടെ ടെൻഡറാണ് ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നും ടാറ്റ മോട്ടോഴ്‌സിന് ലഭിക്കുന്നത്. 12 മീറ്റര്‍ നീളത്തിലാണ് ബസിന്റെ നിര്‍മ്മാണം. 35 പേര്‍ക്ക് യാത്ര ചെയ്യാനാകും വിധത്തിലാണ് ബസ് സജ്ജമാക്കിയിരിക്കുന്നത്.