തിരുവനന്തപുരം: തന്റെ സുരക്ഷ വെട്ടിച്ചുരുക്കിയെന്ന വാർത്ത പത്രത്തിലൂടെയാണ് അറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തനിക്ക് വ്യക്തിപരമായി ഇതിൽ യാതൊരു വിരോധമോ പരാതിയോ ഇല്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. നിയമസഭാ മീഡിയ റൂമിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയുളളത് ഔദ്യോഗിക വസതിയും കാറും കൂടിയാണ്. സർക്കാർ ആവശ്യപ്പെട്ടാൽ അതും തിരിച്ചു കൊടുക്കാമെന്ന് വി.ഡി സതീശൻ പറഞ്ഞു.
ഇത്തരം സൗകര്യങ്ങളിൽ ഭ്രമിക്കുന്ന ഒരാളല്ല താൻ. ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയവുമല്ല. നേരത്തെ മുതൽ പ്രതിപക്ഷ നേതാവിന് സംസ്ഥാനത്ത് ഒരു സ്ഥാനമുണ്ട്. അത് ഇടിച്ചുതാഴ്‌ത്താനാണ് നോക്കുന്നതെങ്കിൽ തന്റെ സ്ഥാനത്തെയല്ല ബാധിക്കുക. പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ മഹത്വം കുറയ്‌ക്കാൻ നടത്തുന്ന ശ്രമമാണോയെന്ന് അറിയില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
ഇതിന്റെ ഭാഗമായി ലഭിച്ച ഏത് സൗകര്യവും വിട്ടുകൊടുക്കാൻ തയ്യാറാണ്. തന്നെ അതൊന്നും ബാധിക്കില്ല. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്റെ സുരക്ഷ ഇസഡ് കാറ്റഗറിയിലാണെന്ന് പോലീസ് അറിയിച്ചിരുന്നു. എന്തെല്ലാം സൗകര്യങ്ങൾ ഉണ്ടെന്നും വിശദീകരിച്ചു. എന്നാൽ സുരക്ഷാസംഘത്തിൽ തണ്ടർബോൾട്ടോ മറ്റ് സേവനങ്ങളോ വലിയ എസ്‌കോർട്ടോ ആവശ്യമില്ലെന്ന് പറഞ്ഞിരുന്നു. തിരക്കുളളതും സംഘർഷമുളളതുമായ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കേണ്ടതുകൊണ്ട് ഒരു പൈലറ്റ് വാഹനം മാത്രം മതിയെന്നാണ് പറഞ്ഞതെന്നും വി.ഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഒരു പൊതുപദവിയായി വർഷങ്ങളായി കേരളത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നതാണ്. എന്നാൽ മന്ത്രിമാരുടെയും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും ചീഫ് വിപ്പിന്റെയും ഒക്കെ താഴെയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് എന്നും വി.ഡി സതീശൻ പറഞ്ഞു