തിരുവനന്തപുരം: അസാധാരണമായ നേതൃശേഷി ഉണ്ടായിരുന്ന നേതാവാണ് ബിജെപി നേതാവ് പിപി മുകുന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ചെറുപ്പം മുതല്‍ താൻ വിശ്വസിക്കുന്ന ചിന്താധാരയിലേക്ക് ഇറങ്ങി. വിയോഗ ദു:ഖത്തില്‍ പങ്കു ചേരുന്നു. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
അസാധാരണമായ നേതൃശേഷി ഉണ്ടായിരുന്നു. തന്റെ സംഘടനയെ ഉയര്‍ത്താൻ അത് ഉപയോഗിച്ചു. തികഞ്ഞ അര്‍പ്പണബോധത്തോടെ സംഘടനാ കാര്യങ്ങള്‍ നിര്‍വഹിച്ച വ്യക്തിയായിരുന്നു. രണ്ടു ചേരിയില്‍ നിന്നു പ്രവര്‍ത്തിച്ചപ്പോഴും തങ്ങളുടെ ബന്ധത്തിന് കോട്ടം തട്ടിയില്ല. പരസ്പര ബഹുമാനത്തോടെ പെരുമാറാൻ കഴിഞ്ഞു.
സംഘര്‍ഷം നിറഞ്ഞ നാളുകള്‍ കണ്ണൂരില്‍ ഉണ്ടായിരുന്നു. അതത് സമയങ്ങളിലെ ഗവണ്‍മെന്റ ചര്‍ച്ചകളില്‍ മുകുന്ദന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഒന്നിച്ച് സമാധാന അഭ്യര്‍ത്ഥന നടത്തി. സ്വന്തം പ്രസ്ഥാനത്തെ പോറലേല്‍പ്പിക്കുന്ന ഒരു പ്രവൃത്തിയും മുകുന്ദനില്‍ നിന്ന് ഉണ്ടായില്ല.
നേതൃസ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ടിട്ടും ബിജെപിയേയോ ആര്‍എസ്‌എസിനേയോ അദ്ദേഹം കുറ്റം പറഞ്ഞില്ല. ഒരു സംഘടനയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം. ഏത് സംഘടനാ പ്രവര്‍ത്തകനും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.