മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) സോണൽ ഡയറക്ടർ സമീർ വാങ്കെഡെയും ഷാരൂഖ് ഖാനും തമ്മിലുള്ള ആദ്യത്തെ പ്രശ്നമല്ല ആര്യൻ ഖാന്റെ അറസ്റ്റ്. 2011 ൽ മുംബൈ വിമാനത്താവളത്തിൽ ഷാരൂഖിനെ വാങ്കെഡെ തടയുകയും കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാൻ നിർബന്ധിതനാക്കുകയും ചെയ്ത സംഭവമുണ്ട്.
2011 ജൂലൈയിൽ ഹോളണ്ടിലെയും ലണ്ടനിലെയും ട്രിപ്പിനുശേഷം ഷാരൂഖ് കുടുംബത്തോടൊപ്പം മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ, ഡ്യൂട്ടി നൽകേണ്ട വിദേശ സാധനങ്ങൾ വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് വാങ്കെഡെ ഷാരൂഖിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ആ സമയം വാങ്കെഡെ കസ്റ്റംസിൽ അസിസ്റ്റന്റ് കമ്മിഷണറായിരുന്നു.
ഷാരൂഖിന്റെ പക്കൽ കുറഞ്ഞത് 20 ബാഗുകളെങ്കിലും ഉണ്ടായിരുന്നു. ഷാരൂഖിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഡ്യൂട്ടി ഒഴിവാക്കാനുള്ള സാധ്യതയുണ്ടോയെന്ന് വാങ്കഡെയുടെ ടീം പരിശോധിക്കുകയും ചെയ്തു. ഒടുവിൽ കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 1.5 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടതിനുശേഷമാണ് ഷാരൂഖിനെയും കുടുംബത്തെയും പോകാൻ അനുവദിച്ചത്.
എയർപോർട്ട് കസ്റ്റംസിൽ ജോലി ചെയ്യുന്ന സമയത്ത് അനുഷ്‌ക ശർമ, മിനിഷ ലാംബ, ഗായകൻ മിഖ സിങ് എന്നിവരുൾപ്പെടെ മറ്റ് നിരവധി സെലിബ്രിറ്റികളെ ആഭരണങ്ങൾ അടക്കമുള്ള സാധനങ്ങളും വിദേശ കറൻസിയും വെളിപ്പെടുത്താത്തതിന് തടഞ്ഞുനിർത്തി ചോദ്യം ചെയ്തിട്ടുണ്ട്. 2011 ജൂലൈയിലാണ് അനുഷ്ക ശർമയെ തടഞ്ഞത്.
ടൊറന്റോയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ 40 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങൾ അനുഷ്‌കയുടെ പക്കലുണ്ടായിരുന്നു. ഇക്കാര്യം വെളിപ്പെടുത്താത്തതിനാണ് അനുഷ്കയെ തടഞ്ഞത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം നിർദേശിച്ച പരിധിക്കപ്പുറം വിദേശ കറൻസി കൈവശം വച്ചതിനാണ് 2013-ൽ എയർപോർട്ടിൽ മിഖയെ വാങ്കെഡെ തടഞ്ഞുവച്ചത്.