ഷിംല: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാൻ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഹിമാചല്‍ പ്രദേശിലെത്തി.
മഴക്കാലം ആരംഭിച്ചതിന് ശേഷം 255 മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയും എം.പിയുമായ പ്രതിഭ സിംഗ് എന്നിവരോടൊപ്പമാണ് അവര്‍ കുളുവിലെത്തിയത്. മണാലി, കുളു, പാണ്ഡോ എന്നീ പ്രദേശങ്ങള്‍ പ്രിയങ്ക സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുമായി അവര്‍ സംവദിക്കും. ജൂണ്‍ 24 ന് മണ്‍സൂണ്‍ ആരംഭിച്ചത് മുതല്‍ ഓഗസ്റ്റ് 31 വരെ 8,656 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായതെന്ന് എമര്‍ജൻസി ഓപ്പറേഷൻ സെന്റര്‍ അറിയിച്ചു. സംസ്ഥാനത്തിന് 12,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.