ന്യൂഡല്‍ഹി: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന 18-ാമത് ജി20 ഉച്ചകോടിയിലേക്ക് രാഷ്ട്രതലവന്മാരെ സ്വാഗതം ചെയ്‌ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു.
ഉച്ചകോടിയുടെ പ്രമേയമായ ‘വസുധൈവ കുടുംബകം’ എന്നത് ആഗോള സുസ്ഥിര വികസനത്തിനുള്ള മാര്‍ഗരേഖയാണെന്ന് രാഷ്ട്രപതി പറഞ്ഞു.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നത് മനുഷ്യകേന്ദ്രീകൃതമായ സുസ്ഥിര വികസനത്തിേലക്കുള്ള മാര്‍ഗരേഖയാണ് ജി 20യുടെ അധ്യക്ഷ പ്രമേയമായ വസുധൈവ കുടുംബകം. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന എല്ലാവരും പ്രമേയത്തിന്റെ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടുകൊണ്ട് വിജയം കൈവരിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു’ – രാഷ്ട്രപതി പറഞ്ഞു.
ജി20 ഉച്ചകോടിയുടെ പ്രമേയമായി ഇതിലും മികച്ച മറ്റൊന്ന് തിരഞ്ഞെടുക്കാനില്ല. ലോകജനങ്ങളുടെ രക്ഷയ്‌ക്കായി ജി20 രാജ്യങ്ങളുടെ ഉത്തരവാദിത്വവും കടമയുമാണ് ഈ പ്രമേയം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും മൗറീഷ്യസ് പ്രധാനമന്ത്രി പ്രമേയത്തെ പ്രശംസിച്ച് പറഞ്ഞു.
സുസ്ഥിര വികസനം, ഡിജിറ്റല്‍ കണ്ടുപിടിത്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ജി20യില്‍ പ്രധാമായും ചര്‍ച്ചയാവുക. ആഗോള ജിഡിപിയുടെ 85 ശതമാനവും ജി20 രാജ്യങ്ങളിലാണ്. മൂന്നില്‍ രണ്ട് ജനസംഖ്യയും ഈ രാജ്യങ്ങളിലാണ്.
യുഎൻ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വ പദവിക്കായുള്ള ഇന്ത്യയുടെ ശ്രമത്തിനു പിന്തുണ നല്‍കുമെന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉറപ്പ് നല്‍കി.