പരപ്പനങ്ങാടി: അകക്കണ്ണിന്റെ ജ്വാലയിലൂടെ ഇരുളടഞ്ഞവരുടെ വെളിച്ചമാവുകയാണ് പരപ്പനങ്ങാടി സ്വദേശി ഹംസ ജെയ്സല്‍.
2007-08 കാലയളവിലാണ് ഹംസ ജെയ്സല്‍ കാഴ്ചയില്ലാത്തവരെ വായനയുടെ ലോകത്തേക്ക് വഴി നടത്താനാരംഭിച്ചത്. ബ്രെയില്‍ സാക്ഷരത താലൂക്ക് തല ഇൻസ്ട്രക്ടറായ ജെയ്സല്‍ ഇതിനകം നൂറുകണക്കിന് കാഴ്ചപരിമിതരെ വായിക്കാൻ പ്രാപ്തരാക്കി. കാഴ്ചപരിമിതി വായിക്കാനും വായിപ്പിക്കാനും തടസ്സമല്ലെന്ന് ഈ യുവാവ് തെളിയിച്ചു.
ഖുര്‍ആൻ ഓതി പഠിക്കാൻ അയല്‍ ജില്ലകളിലുള്ളവര്‍ ജെയ്സലിനെ തേടിയെത്തിയിട്ടുണ്ട്. ആരുടെയും സഹായമില്ലാതെ പുസ്തകങ്ങള്‍ വായിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും മാത്രമല്ല, വഴിയോര ബോര്‍ഡുകള്‍ വായിക്കാനും ആധുനിക ബ്രയ്ല്‍ സാക്ഷരത സഹായിക്കുന്നതായി കാലിക്കറ്റ് ഹയര്‍സെക്കൻഡറി സ്കൂള്‍ ഫോര്‍ ദ ഹാൻഡിക്യാപ്ഡ് അധ്യാപകൻ കൂടിയായ ഹംസ ജെയ്സല്‍ പറയുന്നു.
പൊതുപ്രവര്‍ത്തകരായ എം.എ. ഖാദര്‍, അബ്ദുറഹീം, കുഞ്ഞാപ്പുട്ടി നഹ എന്നിവര്‍ ബ്രെയില്‍ സാക്ഷരതയില്‍ നല്‍കിയ പിന്തുണ മറക്കാനാവില്ലെന്നും ജെയ്സല്‍ പറഞ്ഞു. മൂത്ത സഹോദരനായ ജലീല്‍ പരപ്പനങ്ങാടിയാണ് ഹംസ ജെയ്സലിന്റെ മാതൃകയും വഴിവെളിച്ചവും.