ശ്രീനഗര്‍: പ്രസംഗവേദിയില്‍ സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫ് കവചം ഒഴിവാക്കി കാശ്മീര്‍(Kashmir) ജനതയെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ(Amit Shah). മൂന്ന് ദിവസത്തെ ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിനിടെ തിങ്കളാഴ്ച ഷേര്‍ ഐ കാശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയപ്പോഴാണ് അമിത് ഷാ ബുള്ളറ്റ് പ്രൂഫ് കവചം ഒഴിവാക്കി ജനങ്ങളെ അഭിസംബോധന ചെയ്തത്.
2019 ഓഗസ്റ്റില്‍ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ കാശ്മീര്‍ സന്ദര്‍ശനമായിരുന്നു ഇത്. ‘ഇന്നെനിക്ക് നിങ്ങളോട് തുറന്നു സംസാരിക്കണം. അതുകൊണ്ടാണ് ബുള്ളറ്റ് പ്രൂഫ് കവചമോ മറ്റു സുരക്ഷയോ ഇവിടെ ഇല്ലാത്തത്. പാകിസ്താനോട് സംസാരിക്കണമെന്നാണ് ഫാറൂഖ് സഹേബ് എന്നോട് നിര്‍ദേശിച്ചത്. എന്നാല്‍ യുവാക്കളോടും താഴ്‌വരയിലെ ജനങ്ങളോടുമാണ് ഞാന്‍ സംസാരിക്കുന്നത്’ അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനമെന്നും ഇനി വിവേചനം അനുഭവിക്കേണ്ടി വരില്ലെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സര്‍വീസ് ആരംഭിക്കുമെന്നും ജമ്മു കശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്നും സന്ദര്‍ശനത്തില്‍ അമിത് ഷാ വ്യക്തമാക്കി.
കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വികസനം അട്ടിമറിയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു ആന്‍റ് കശ്മീര്‍ യൂത്ത് ക്ലബ്ബില്‍ യുവാക്കളുമായുള്ള ആശയവിനിമയത്തിനിടെ പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി എടുത്ത കളഞ്ഞ 2019 ഓഗസ്റ്റ് 5 തീവ്രവാദത്തിന്‍റെയും സ്വജനപക്ഷപാതത്തിന്‍റെയും അഴിമതിയുടെയും അവസാനനാളായിരുന്നെന്നും അമിത് ഷാ യുവാക്കളോട് പറഞ്ഞു.
നേരത്തെ ജമ്മുകശ്മീരിലെ സുരക്ഷ സ്ഥിതിഗതികൾ വിലയിരുത്താനായി രാജ് ഭവനിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു. കശ്മീർ താഴ്വരയിലെ സാധാരണക്കാർക്കു നേരെ വർധിച്ചു വരുന്ന ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു.