ന്യൂഡല്‍ഹി: വെറും 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 13.5 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മണികണ്‍ട്രോളിന് വേണ്ടി രാഹുല്‍ ജോഷി, സന്തോഷ് മേനോൻ, കാര്‍ത്തിക് സുബ്ബരാമൻ, ജാവേദ് സെയ്ദ് എന്നിവര്‍ നടത്തിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടുതല്‍ പേര്‍ ദാരിദ്ര്യത്തില്‍നിന്ന് കരകയറിയതോടെ രാജ്യത്ത് നവ-മധ്യവര്‍ഗം രൂപപ്പെട്ടുവരുന്നു. സമൂഹത്തിലെ ഈ വിഭാഗം വളര്‍ച്ചയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ത്യ അഞ്ചാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയായി മാറി എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍ നമ്മുടെ രാജ്യം അതിലേക്കെത്തിയ വഴിയാണ് അതിലേറ പ്രധാനമെന്ന് ഞാൻ കരുതുന്നു. ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു ഗവണ്‍മെന്റ് ഉള്ളതുകൊണ്ടാണ് ഇത് നേടാനായത്. സര്‍ക്കാരാകട്ടെ, ജനങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.
‘ജനങ്ങള്‍ ഞങ്ങളില്‍ അഭൂതപൂര്‍വമായ വിശ്വാസം അര്‍പ്പിക്കുന്നത് ഞങ്ങള്‍ക്ക് ഒരു പദവിയും ബഹുമതിയുമാണ്. അവര്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം നല്‍കിയത് ഒരു തവണയല്ല, രണ്ട് തവണയാണ്. പല മേഖലയിലും ആഴത്തിലുള്ള പരിഷ്കാരങ്ങള്‍ കൊണ്ടുവരാൻ കഴിഞ്ഞു. സമ്ബദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, ക്ഷേമ വിതരണം, അടിസ്ഥാന സൗകര്യങ്ങള്‍ അങ്ങനെ ഞങ്ങള്‍ മാറ്റം കൊണ്ടുവന്ന മേഖലകള്‍ പലതാണ്. തല്‍ഫലമായി, ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ഷം തോറും റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു’- നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
മേക്ക് ഇൻ ഇന്ത്യ പദ്ധതി മികച്ച വിജയത്തോടെ മുന്നേറുന്നു. സ്റ്റാര്‍ട്ടപ്പുകളും മൊബൈല്‍ നിര്‍മാണ രംഗവും അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. അടിസ്ഥാന സൗകര്യ വികസനം മുമ്ബൊരിക്കലും കണ്ടിട്ടില്ലാത്ത വേഗത്തിലാണ് സംഭവിക്കുന്നത്, ഇതെല്ലാം നമ്മുടെ യുവാക്കള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
2023-ലെ ഇന്ത്യയുടെ ജി 20 അധ്യക്ഷപദവി, താഴ്ന്ന വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ കടബാധ്യത ഉയര്‍ത്തുന്ന ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബല്‍ സൗത്തിന്റെ താല്‍പര്യങ്ങള്‍ക്കായി നമ്മള്‍ ഉത്സാഹത്തോടെ വാദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഐഎംഎഫ്, ലോക ബാങ്ക്, ജി 20 എന്നിവയുടെ സംയുക്ത സംരംഭമായ ഗ്ലോബല്‍ സോവറിൻ ഡെറ്റ് റൗണ്ട് ടേബിള്‍ (GSDR) ഈ വര്‍ഷം ആദ്യം ആരംഭിച്ചു. ഇത് ആശയവിനിമയം ശക്തിപ്പെടുത്തുകയും കടബാധ്യതകള്‍ കുറക്കുന്നതിന് ഫലപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു. ആധുനിക കാലത്ത്, ഒരു രാജ്യത്തെ കടക്കെണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മറ്റ് പല രാജ്യങ്ങളിലേക്കും എത്താറുണ്ട്. ആളുകള്‍ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുകയും ജനങ്ങള്‍ക്കിടയില്‍ ഇതേക്കുറിച്ചുള്ള അവബോധം ശക്തമാകുകയും ചെയ്യുന്നു. സ്വന്തം രാജ്യങ്ങളില്‍ സമാനമായ സാഹചര്യം ഉണ്ടാകാതിരിക്കാൻ മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാൻ മറ്റ് രാജ്യങ്ങളെയും ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.