ന്യൂഡല്‍ഹി: എസ് പി ജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിൻഹ (61) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ക്യാൻസര്‍ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
1987 ബാച്ച് കേരള കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനാണ്.
2016 മുതല്‍ എസ് പി ജി ഡയറക്ടറായി സേവനമനുഷ്ടിക്കുകയാണ്. കഴിഞ്ഞ മേയില്‍ അദ്ദേഹത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സിൻഹ.
ജാര്‍ഖണ്ഡിലായിരുന്നു അരുണ്‍ കുമാര്‍ സിൻഹയുടെ വിദ്യാഭ്യാസം. തിരുവനന്തപുരം ഡി സി പി, കമ്മീഷണര്‍, ഇന്റലിജൻസ് ഐ ജി അടക്കമുള്ള സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും എതിരെ വന്ന ഇമെയില്‍ വധഭീഷണിയിലടക്കം തെളിവ് കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.
ലോക്‌നാഥ് ബെഹ്റയ്‌ക്ക് ശേഷം കേരള ഡി ജി പിയായി അരുണ്‍ കുമാര്‍ സിൻഹയുടെ പേരും പരിഗണിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍വീസിലായിരുന്ന അദ്ദേഹം കേരളത്തിലേക്ക് മടങ്ങി വരാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
അരുണ്‍കുമാര്‍ സിൻഹയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരള പൊലീസിന്റെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ മികവോടെ നിര്‍വഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുണ്‍കുമാര്‍ സിൻഹയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.