മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്ബ്യൻഷിപ്പില്‍ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി ഇടുക്കി സെമി ഫൈനലില്‍.
ആവേശകരമായ ക്വാര്‍ട്ടര്‍ മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലാണ് ഇടുക്കി സെമി ബര്‍ത്ത് ഉറപ്പിച്ചത്. തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങളോടെ കളംനിറഞ്ഞ തിരുവനന്തപുരത്തില്‍നിന്ന് ആദ്യ 30 മിനിറ്റുകള്‍ക്കുശേഷമാണ് ഇടുക്കി കളി പിടിച്ചെടുത്തത്. 37ാം മിനിറ്റില്‍ മുന്നേറ്റ താരം എല്‍ദോസ് ജോര്‍ജാണ് ഇടുക്കിയുടെ ആദ്യഗോള്‍ നേടിയത്.
68ാം മിനിറ്റില്‍ ഇടുക്കിയുടെ മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത റിസ്വാൻ ഷൗക്കത്ത് ഗോളെണ്ണം രണ്ടാക്കി ലീഡുയര്‍ത്തി. 72ാം മിനിറ്റില്‍ സന്തോഷ് ട്രോഫി താരം നിജോ ഗില്‍ബര്‍ട്ട് ഉഗ്രൻ ഫ്രീകിക്കിലൂടെ തിരുവനന്തപുരത്തിന്‍റെ ആദ്യഗോള്‍ നേടി തിരിച്ചടിച്ചു. ടൂര്‍ണമെന്‍റിലെ മൂന്നാമത്തെ ഗോളായിരുന്നു നിജോയുടേത്.
കളി അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ നിജോ ഗില്‍ബര്‍ട്ട് വീണ്ടും ഞെട്ടിച്ചു. വലത് വിങ്ങില്‍നിന്ന് നിജോ തൊടുത്ത ഷോട്ട് ഇടുക്കിയുടെ പ്രതിരോധഭടൻ കെ.എ. ശ്രീരാജിന്‍റെ കാലില്‍ തട്ടി വലകുലുക്കി. രണ്ട് ഗോള്‍ വീതം നേടി മത്സരം സമനിലയിലായതോടെ ഷൂട്ടൗട്ടില്‍ ഇടുക്കി വിജയക്കൊടി പാറിച്ചു.
ഷൂട്ടൗട്ടില്‍ ആറിനെതിരെ ഏഴ് ഗോളിനാണ് ഇടുക്കി തിരുവനന്തപുരത്തെ മുട്ടുകുത്തിച്ചത്. കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇടുക്കിയുടെ റിസ്വാൻ ഷൗക്കത്താണ് പ്ലയര്‍ ഓഫ് ദി മാച്ച്. തിങ്കളാഴ്ച രാവിലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊല്ലത്തെ തകര്‍ത്ത് തൃശൂര്‍ ക്വാര്‍ട്ടറിലെത്തി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തൃശൂരിന്‍റെ വിജയം.