വാഷിംഗ്ടണ്‍ ഡിസി: 2020-ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ കാപിറ്റോള്‍ മന്ദിരം ആക്രമിക്കപ്പെട്ട കേസില്‍ തീവ്ര വലത് വിഭാഗമായ “പ്രൗഡ് ബോയ്സി’ന്‍റെ മുൻ നേതാവ് ഈഥൻ നോര്‍ദിയന് 18 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി.
കേസില്‍ ഒരു പ്രതിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷയെന്ന “റിക്കാര്‍ഡി’ലെ പങ്കാളിത്തമാണ് ശിക്ഷാവിധിയിലൂടെ നോര്‍ദിയൻ “നേടിയെടുത്തത്’.
2020 ജനുവരി ആറിന് നടന്ന കാപിറ്റോള്‍ ആക്രമണത്തിന്‍റെ തലവൻ നോര്‍ദിയൻ ആണെന്ന് കേസിന്‍റെ വാദത്തിനിടെ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. കാപിറ്റോള്‍ കെട്ടിടത്തിന്‍റെ ജനല്‍ച്ചില്ല തല്ലിപ്പൊളിച്ച ഡൊമിനിക് പെസോല എന്നയാള്‍ക്കും നോര്‍ദിയനൊപ്പം കോടതി ശിക്ഷ വിധിച്ചു.
പത്ത് വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച പെസോല, “ട്രംപ് ആണ് ജയിച്ചത്’ എന്ന മുദ്രാവാക്യം മുഴക്കിയാണ് കോടതിമുറി വിട്ട് പുറത്തിറങ്ങിയത്.