കൊല്‍ക്കത്ത: തോല്‍വി മുനയില്‍നിന്ന് തിരിച്ചുവന്ന ഈസ്റ്റ് ബംഗാള്‍ അവിശ്വസനീയ ജയവുമായി ഡ്യൂറൻഡ് കപ്പ് ഫൈനലില്‍.
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി നടന്ന സെമിഫൈനലില്‍ 1-2ന് പിറകില്‍ നില്‍ക്കെ അവസാന നിമിഷത്തില്‍ ഗോള്‍ നേടിയ ആതിഥേയര്‍ ഷൂട്ടൗട്ടിലാണ് (5-3) വിജയം കുറിച്ചത്. നിശ്ചിത സമയം കളി 2-2 സമനിലയിലായി. ഷൂട്ടൗട്ടില്‍ 5-3നായിരുന്നു ഈസ്റ്റ് ബംഗാള്‍ ജയം. 16 തവണ കിരീടം നേടിയ അവര്‍ 2004-ന് ശേഷം ഫൈനലിലെത്തുന്നത് ഇതാദ്യം. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ്സിനെ എഫ്.സി ഗോവ നേരിടും.
ഒന്നാം സെമിയുടെ 22ാം മിനിറ്റില്‍ സബാക്കോയും ’57ല്‍ ഫാല്‍ഗുനിയും നേടിയ ഗോളുകളില്‍ ലീഡുമായി മുന്നേറിയ നോര്‍ത്ത് ഈസ്റ്റ് 75 മിനിറ്റ് പിന്നിടുമ്ബോള്‍ ഏറെക്കുറെ ഫൈനല്‍ ഉറപ്പിച്ച സ്ഥിതിയായിരുന്നു. എന്നാല്‍ 77ാം മിനിറ്റില്‍ കഥ മാറി. നെറോം മഹേഷ് സിങ്ങിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് താരം ദിനേഷിന്റെ ശരീരത്തില്‍തട്ടി സ്വന്തം വലയില്‍ പതിച്ചു.
ഇൻജുറി ടൈമില്‍ സബാക്കോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതോടെ നോര്‍ത്ത്‌ഈസ്റ്റ് നിര 10 പേരായി ചുരുങ്ങി. റഫറി അവസാന വിസിലിനൊരുങ്ങവെ നന്ദകുമാര്‍ ശേഖര്‍ (90+7) ഹെഡറിലൂടെ ഈസ്റ്റ് ബംഗാളിന് സമനില സമ്മാനിക്കുകയായിരുന്നു.