മസ്കത്ത്: ഒമാനും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് ചര്‍ച്ച. കരാര്‍ ഒപ്പിടുന്നത് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അല്‍ യൂസുഫാണ് വെളിപ്പെടുത്തിയത്.
ന്യൂഡല്‍ഹിയില്‍ നടന്ന ജി20 വ്യാപാര, നിക്ഷേപ മന്ത്രിമാരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
ലോക വ്യാപാര സംഘടനയുടെ പരിഷ്‌കരണം, വ്യാപാര ലോജിസ്റ്റിക് സേവനങ്ങള്‍, ആഗോള വ്യാപാരത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സംയോജനം എന്നിവയടക്കം യോഗത്തില്‍ മന്ത്രിമാര്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്.
ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തില്‍ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചയായിരിക്കുന്നത്. കരാര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ത്യയും ഒമാനും തമ്മില്‍ നിലവില്‍തന്നെ സാമ്ബത്തിക വാണിജ്യബന്ധം ശക്തമാണ്.
2020-2021 സാമ്ബത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം 5.4432 ബില്യണ്‍ ഡോളറായിരുന്നു. 2021-2022 വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം 9.988 ബില്യണ്‍ ഡോളറിലും 2022-2023 (ഏപ്രില്‍-ജനുവരി) 10.659 ബില്യണ്‍ ഡോളറിലും എത്തി. ഒമാനില്‍ 6000ത്തിലധികം ഇന്ത്യ-ഒമാൻ സംയുക്ത സംരംഭങ്ങളുണ്ട്.
ഏകദേശം 7.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ട്. ഇന്ത്യൻ കമ്ബനികള്‍ ഒമാനില്‍, പ്രത്യേകിച്ച് സുഹാര്‍, സലാല ഫ്രീ സോണുകളില്‍ മുൻനിര നിക്ഷേപകരായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യയും ഒമാനും തമ്മില്‍ നിരവധി പ്രധാന ഉഭയകക്ഷി കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചിട്ടുണ്ട്.
ആരോഗ്യരംഗം, ടൂറിസം, സൈനികരംഗം, ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം തുടങ്ങി നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും ശക്തമായ സഹകരണം നിലനില്‍ക്കുന്നു.
2022 ഒക്ടോബറില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സന്ദര്‍ശനവേളയില്‍, സെൻട്രല്‍ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) നാഷനല്‍ പേമെന്റ് കോര്‍പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ.പി.സി.ഐ), രണ്ടു രാജ്യങ്ങളും തമ്മിലുള്ള പേമെന്റ് സംവിധാനങ്ങളെ ബന്ധിപ്പിക്കുന്നതിന് ഒരു സുപ്രധാന ധാരണപത്രം ഒപ്പുവെച്ചിരുന്നു. സ്വതന്ത്ര വ്യാപാര കരാര്‍ രൂപപ്പെട്ടാല്‍ വാണിജ്യബന്ധത്തില്‍ വൻ വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.