മലപ്പുറം: മലപ്പുറം (Malappuram) കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ബലാത്സംഗ ചെയ്യാൻ ശ്രമിച്ച കേസിൽ (Attempt to rape) പൊലീസ് (Police) അന്വേഷണം ഊർജിതമാക്കി. പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പെൺകുട്ടി പറഞ്ഞു. കണ്ടു പരിചയമുള്ള ആളാണ് പ്രതിയെന്ന് പെൺകുട്ടി പറഞ്ഞതായി സംഭവസ്ഥലത്തെ അയൽവാസി ഫാത്തിമ ടീച്ചർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയിൽ 22 കാരിയായ പെൺകുട്ടിയെ റോഡിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.
ബലാത്സംഗ ശ്രമം ചെറുത്ത 22 കാരിയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. .പരിക്കേറ്റ പെൺക്കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെൺകുട്ടിയെ കടന്നുപിടിച്ച യുവാവ് തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുന്നതിടെ പെൺകുട്ടി ചെറുക്കുകയായിരുന്നു. ഈ സമയത്താണ് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. കൊണ്ടോട്ടി ഡി വൈ എസ് പി പി കെ അഷറഫിൻ്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.