ന്യൂഡല്‍ഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 5ന് ഡല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാകും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പുരസ്കാരം പ്രഖ്യാപിക്കുക.
ഇതിന് മുമ്ബ് ജൂറി യോഗം ചേരും.
പുരസ്കാര പട്ടികയില്‍ നായാട്ട്, മിന്നല്‍ മുരളി, മേപ്പടിയാൻ എന്നീ മലയാള ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നായാട്ടിലെ അഭിനയത്തിന് മികച്ച നടനാകാനുള്ള മത്സരത്തില്‍ ജോജു ജോര്‍ജ് ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും സാധ്യതാ പട്ടികയില്‍ ഇടംനേടിയെന്നാണ് വിവരം.
ഐഎസ്‌ആര്‍ഒ മുൻ ശാസ്ത്രജ്ഞൻ നമ്ബി നാരായണന്റെ ജീവിതം പറഞ്ഞ ‘റോക്കട്രി: ദ നമ്ബി എഫക്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആര്‍ മാധവനും വിവേക് അഗ്നിഹോത്രി ഒരുക്കിയ കശ്മീര്‍ ഫയല്‍സിലെ പ്രകടനത്തിന് അനുപം ഖേറും മികച്ച നടനാവാൻ മത്സര രംഗത്തുണ്ട്.
ഓസ്കര്‍ നേടിയ രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ മത്സരരംഗത്തുണ്ട്. ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധായകനുള്ള പട്ടികയിലുണ്ട്.
മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ ഗംഗുഭായ് കത്തിയവാഡിയിലൂടെ ആലിയ ഭട്ടും തലൈവിയിലൂടെ കങ്കണ റണൗട്ടും തമ്മിലാണ് മത്സരമെന്നാണ് വിവരങ്ങള്‍. ഇവര്‍ക്ക് പുറമേ രേവതിയും മികച്ച നടിക്കുവേണ്ടി മത്സരിക്കുന്നു.
മികച്ച മലയാള ചിത്രത്തിനുള്ള അന്തിമ പട്ടികയില്‍ ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത് എന്നാണ് വിവരം.
68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ 8 അവാര്‍ഡുകളായിരുന്നു മലയാളത്തിന് കിട്ടിയത്. മികച്ച നടിക്കുള്ള പുരസ്കാരം അപര്‍ണ ബാലമുരളി ഏറ്റുവാങ്ങിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്കാരം നടൻ ബിജു മേനോനും ഏറ്റുവാങ്ങി. തമിഴ് ചിത്രം സൂരറൈ പോട്രിലൂടെയായിരുന്നു അപര്‍ണയുടെ പുരസ്കാര നേട്ടം. മികച്ച സംവിധായകനുള്ള അവാര്‍ഡ് അയ്യപ്പനും കോശി എന്ന ചിത്രത്തിലൂടെ സച്ചിക്കായിരുന്നു ലഭിച്ചത്.