കൈറോ: എണ്ണയും പ്രകൃതിവാതകവും കയറ്റിവരുകയായിരുന്ന രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് സൂയസ് കനാലില്‍ ഗതാഗതം തടസ്സപ്പെട്ടതായി ഈജിപ്ത് അധികൃതര്‍ പറഞ്ഞു.
കനാലിലൂടെ സഞ്ചരിക്കുകയായിരുന്ന സിംഗപ്പൂര്‍ പതാകയേന്തിയ ബി.ഡബ്ല്യൂ. ലെസ്മെസ് എന്ന എണ്ണ ടാങ്കര്‍ ചൊവ്വാഴ്ച രാത്രി യന്ത്രത്തകരാര്‍ കാരണം നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രകൃതിവാതകമാണ് ഈ കപ്പലിലുണ്ടായിരുന്നത്. പിന്നാലെയെത്തിയ കേമാൻ ഐലൻഡ് പതാകയേന്തിയ ബുരി എന്ന കപ്പല്‍ കുടുങ്ങിക്കിടന്ന കപ്പലില്‍ ഇടിക്കുകയായിരുന്നു. എണ്ണ ഉല്‍പന്നങ്ങള്‍ കയറ്റിവരുകയായിരുന്നു ഈ കപ്പല്‍.
മെഡിറ്ററേനിയൻ കടലില്‍നിന്ന് ചെങ്കടലിലേക്ക് പോകുന്ന കപ്പല്‍ വ്യൂഹത്തില്‍പെട്ടതായിരുന്നു രണ്ട് കപ്പലുകളും. കനാലിലെ കപ്പല്‍ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ലോകത്തെ ചരക്കുഗതാഗതത്തില്‍ 10 ശതമാനത്തോളം സൂയസ് കനാല്‍വഴിയാണ് കടന്നുപോകുന്നത്. ഈജിപ്തിന് വിദേശനാണ്യം നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നതും ഈ കനാലാണ്.