ശ്രീനഗർ: ജമ്മുകശ്മീരിൽ ജനാധിപത്യമെന്തെന്ന് സാധാരണക്കാരന് മനസ്സിലായത് 370-ാം വകുപ്പ് റദ്ദാക്കിയപ്പോഴെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. മുമ്പ് ജനാധിപത്യം ഏതാനും കുടുംബത്തിന്റെ മാത്രം കുത്തകയായിരുന്നുവെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ജമ്മുകശ്മീരിലെത്തിയ അമിത് ഷാ ജമ്മുകശ്മീരിലെ യുവജനങ്ങൾക്കായി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയപ്പോഴാണ് ഏറ്റവും താഴെതട്ടിലേക്ക് ജനാധിപത്യം എത്തിയത്. അതുവരെ ചില കുടുംബങ്ങളുടെ മാത്രം കുത്തകയായിരുന്നു അതെന്ന് നാം മറക്കരുത്. ഇത് ജമ്മുകശ്മീരിന്റെ പുതുജന്മമാണ്. 2019 ആഗസ്റ്റ് 5 എന്ന തീയതി ചരിത്രത്തിന്റെ സുവർണ്ണലിപികളിൽ എഴുതിച്ചേർക്കപ്പെട്ടുകഴിഞ്ഞു. ആ ദിനം ഭീകരതയുടെ അന്ത്യമായിരുന്നു. സ്വജനപക്ഷപാതവും , അഴിമതിയും ഇല്ലാതായി ക്കൊണ്ടിരിക്കുന്നു. ഇന്നിതാ ജമ്മുകശ്മീരിലെ യുവജനങ്ങൾ വികസനത്തിൽ കൈകോർക്കുകയാണ്. ഇനി നിങ്ങളുടെ നാടിന്റെ വികസനം നിങ്ങളുടെ ഉത്തരവാദിത്തമാണ്. രാജ്യത്തിന്റെ പൊതു വികസനത്തിന് ജമ്മുകശ്മീരും മുഖ്യപങ്കാളിത്തം വഹിക്കുന്ന കാലം വിദൂരമല്ലെന്നും അമിത് ഷാ പറഞ്ഞു.
ജമ്മുകശ്മീരിലെ ഒരു യുവാവിന് താൻ എന്നെങ്കിലും ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുമെന്ന് സ്വപ്‌നംകാണാൻ സാധിക്കുമായിരുന്നോ എന്നും അമിത് ഷാ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ മാറ്റത്തിന് കാരണക്കാരൻ. ഇന്ന് ഏത് സാധാരണക്കാരനും എം.എൽ.എയും എം.പിയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകാൻ സാധിക്കുമെന്ന് അദ്ദേഹം കാണിച്ചിരിക്കുന്നു. താഴെതട്ടിലെ ജനങ്ങൾക്കിടയിൽ വരെ ജനാധിപത്യം എത്തുമെന്ന് പ്രധാനമന്ത്രി തെളിയിച്ചിരിക്കുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
370-ാം വകുപ്പ് റദ്ദാക്കിയ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദ്യമായിട്ടാണ് ജമ്മുകശ്മീർ സന്ദർശിക്കുന്നത്. കശ്മീരിനെ ഭീകരമുക്തമാക്കുക എന്ന പ്രഖ്യാപിത അജണ്ടയുമായാണ് കേന്ദ്രസർക്കാരും സൈന്യവും മുന്നോട്ടുപോകുന്നത്. ഭീകർക്ക് സാമ്പത്തിക സഹായം എത്തുന്ന കേന്ദ്രങ്ങളിലും സർക്കാർ വലവിരിച്ചുകഴിഞ്ഞു. സാമ്പത്തിക സഹായം നൽകുന്നുവെന്ന് കണ്ടെത്തിയ 700 പേർ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാണ്.