ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിന് ജമ്മു കശ്മീരിലെ സാഹചര്യം അനുകൂലമല്ലെന്ന് മുൻ കശ്മീർ മുഖ്യമന്ത്രിയും മുതിർന്ന നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. കേന്ദ്രസർക്കാരിനെതിരെയും ഫാറൂഖ് അബ്ദുള്ള വിമർശനം ഉന്നയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ഫാറൂഖ് അബ്ദുള്ളയുടെ വിവാദ പ്രസ്താവന. ഹിന്ദുക്കളെ മാത്രമല്ല, മുസ്ലീങ്ങളെയും തീവ്രവാദികൾ കൊന്നൊടുക്കുന്നു എന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.
കശ്മീരിലെ സാധാരണക്കാരായ ജനങ്ങളൾക്കെതിരായ ഭീകരാക്രമണത്തിലും കഴിഞ്ഞ ദിവസം ഫാറുഖ് അബ്ദുളള പ്രതികരിച്ചിരുന്നു. സാധാരണക്കാരെ കൊല്ലുന്ന ഭീകരരുടെ രീതികളെ ന്യായീകരിക്കാനാവില്ലെന്നാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന. ഫാറൂഖിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. സുരക്ഷാ സേനാംഗങ്ങളെ ഭീകരർ വധിക്കുന്നതിലെ പ്രതികരണമെന്തെന്ന് വ്യക്തമാക്കണം എന്നായിരുന്നു പ്രസ്താവനയ്‌ക്കെതിരെ ഉയർന്ന ആക്ഷേപം.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യമായാണ് കശ്മീർ സന്ദർശിക്കുന്നത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ആഭ്യന്തരമന്ത്രി കശ്മീരിലെത്തിയത്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതുവരെ കേന്ദ്രഭരണപ്രദേശത്ത് സമാധാനം സ്ഥാപിക്കാൻ സർക്കാരിന് കഴിയില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.