ഫ്ലോറിഡാ ∙ യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി ഗാബി പെറ്റിറ്റോയുടെ കാമുകൻ ബ്രയാന്റെ മൃതദേഹം കണ്ടെത്തി. ഫ്ലോറിഡാ കാർലട്ടൺ റിസെർവിൽ നിന്നും അഴുകിയ നിലയിൽ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ബ്രയാൻ ലോൺട്രിയുടേതാണെന്ന് (23) സ്ഥിരികരിച്ചതായി എഫ്ബിഐ ഫീൽഡ് ഓഫീസ് അറിയിച്ചു. മൃതദേഹം കണ്ടെടുത്ത സ്ഥലത്തു നിന്നും ലോൺട്രിയുടേതെന്ന് സംശയിക്കുന്ന ബാക്ക് പാക്കും, വാലറ്റും കണ്ടെത്തിയിട്ടുണ്ട്. ദന്തപരിശോധനക്കുശേഷമാണ് മൃതദേഹം ലോൺട്രിയുടേതാണെന്ന് സ്ഥിരീകരിച്ചത്. ഗാബിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ബ്രയാനെ തിരയുകയായിരുന്നു.
ജൂൺ ഏഴിന് ഗാബിയും (22) കാമുകൻ ബ്രയാനും (23) ചേർന്ന് ക്രോസ് കൺട്രി ട്രിപ്പിന് പുറപ്പെട്ടതായിരുന്നു. ഓഗസ്റ്റ് വരെ ഇവർ യാത്ര തുടർന്നു. ഓഗസ്റ്റ് 12ന് തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പൊലീസ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു പരിശോധന നടത്തി. പിന്നീട് ഇരുവരേയും വിട്ടയച്ചു.
സെപ്റ്റംബർ ആദ്യവാരം ഗാബിയില്ലാതെ ബ്രയാൻ ഫ്ലോറിഡായിലെ വീട്ടിൽ തിരിച്ചെത്തി. ഈ സമയത്ത് ഒപ്പം ഗാബി ഉണ്ടായിരുന്നില്ല.
ഇതിനിടയിൽ ഗാബിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. സെപ്റ്റംബർ 19ന് വയോമിംഗിലുള്ള നാഷനൽ ഫോറസ്റ്റിൽ നിന്നും ഗാബിയുടെ മൃതദേഹം കണ്ടെത്തി. ഗാബിയുടെ മരണത്തിനു ബ്രയാനെതിരെ പൊലീസ് കേസെടുത്തിരുന്നു.
സെപ്റ്റംബർ 11ന് ബ്രയാനെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയത്. ഗാബിയുടെ മരണം കഴുത്തു ഞെരിച്ചായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതി ബ്രയാനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് വ്യാപകമായ അന്വേഷണത്തിലൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ബ്രയാന്റെ മരണത്തോടെ ഗാബിയുടെ കൊലപാതകത്തിന്റെ അന്വേഷണവും വഴി മുട്ടി.
പി.പി. ചെറിയാൻ