Thursday, April 25, 2024
HomeIndiaചൈനയില്‍ കോവിഡ് വീണ്ടും, വിമാനങ്ങള്‍ റദ്ദാക്കി

ചൈനയില്‍ കോവിഡ് വീണ്ടും, വിമാനങ്ങള്‍ റദ്ദാക്കി

 കൊവിഡിന്റെ ഈറ്റില്ലമായ ചൈനയില്‍ ചെറിയ ഇടവേളയ്ക്കുശേഷം രോഗം വീണ്ടും രൂക്ഷമാവുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്തെ പല പ്രവിശ്യകളിലും സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പല പ്രവിശ്യകളുടെയും അതിര്‍ത്തികള്‍ അടയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒട്ടുമിക്ക പ്രവിശ്യകളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോകത്തെ മറ്റുരാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ കാര്യമായ അയവുവരുത്തിയപ്പോഴാണ് ചൈന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്.

വിനോദ സഞ്ചാരികളില്‍ നിന്നാകാം ഇപ്പോഴത്തെ രോഗബാധ എന്നാണ് കരുതുന്നത്. അതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുന്നത്. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്തെ വടക്കന്‍ പ്രദേശങ്ങള്‍, എറന്‍ഹോട്ട് നഗരം, തെക്കുകിഴക്കന്‍ പ്രവിശ്യയായ ഫുജിയാന്‍ എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. ഇവിടങ്ങളില്‍ ഗുരുതര ലക്ഷണങ്ങളോടെ നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
2019 ഡിസംബറില്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ബാധ നിയന്ത്രണവിധേയമാക്കിയശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ചൈനയില്‍ ആശങ്കാജനകമായ അളവില്‍ വീണ്ടും രോഗം വ്യാപിച്ചിരുന്നു. കൂട്ടപ്പരിശോധനയിലൂടെയും ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കര്‍ശന നിയന്ത്രണങ്ങളിലൂടെയും കൊവിഡിനെ അപ്പോഴും ചൈന നിയന്ത്രണവിധേയമാക്കിയിരുന്നു. അതിനിടെയാണ് വീണ്ടും രാജ്യത്ത് രോഗബാധ റിപ്പോര്‍ട്ടുചെയ്തത്. തുടരെത്തുടരെ രോഗം രൂക്ഷമാകുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കൊവിഡിനുശേഷം രാജ്യത്തെ സേവന മേഖല വളരെ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. വീണ്ടും രോഗബാധ റിപ്പോര്‍ട്ടുചെയ്യുന്നത് ഇക്കാര്യത്തില്‍ തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ കരുതുന്നത്.
രാജ്യത്തെ ജനസംഖ്യയില്‍ തൊണ്ണൂറുശതമാനത്തിനും വാക്‌സിനേഷന്‍ നല്‍കിയെന്നാണ് ചൈന അവകാശവാദമുന്നയിച്ചിരുന്നുത്. സെപ്തംബറിലും ഇപ്പോഴും രോഗബാധ സ്ഥിരീകരിച്ചവരില്‍ ഏറിയകൂറും രണ്ടുഡോസ് വാക്‌സിന്‍ എടുത്തവരുമാണ്. ചൈനയുടെ കൊവിഡ് വാക്‌സിന് വേണ്ടത്ര ഫലപ്രാപ്തി ഇല്ലെന്ന് നേരത്തേ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ലോകത്ത് ആദ്യം വാക്‌സിന്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്താത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. അടുത്ത സുഹൃത്തായ പാകിസ്ഥാന്‍ പോലും ചൈനയുടെ വാക്‌സിന്‍ ഫലപ്രാപ്തിയില്‍ സംശയമുന്നയിച്ചിരുന്നു. പല രാജ്യങ്ങളും ചൈനയുടെ വാക്‌സിന്‍ നിരസിക്കുകയും ചെയ്തു.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular