ഫനൊംപെൻ: ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്നവരിലൊരാളായ കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ അടുത്ത മാസം അധികാരമൊഴിയുമെന്ന് പ്രഖ്യാപിച്ചു.
മൂത്ത മകനും ആര്‍മി കമാൻഡറുമായ ഹുൻ മാനെറ്റിനാണ് 70കാരൻ അധികാരം കൈമാറുന്നത്.
നാലു പതിറ്റാണ്ടിനിടെ കംബോഡിയയുടെ ആദ്യ അധികാരക്കൈമാറ്റമാണിത്. 1985ലാണ് ഹുൻ സെൻ അധികാരമേല്‍ക്കുന്നത്. ജൂലൈ 23ന് നടന്ന പ്രഹസനമായ തെരഞ്ഞെടുപ്പില്‍ ഹുൻ സെന്നിന്റെ പാര്‍ട്ടി എല്ലാ സീറ്റിലും വിജയിച്ചിരുന്നു. പ്രധാന പ്രതിപക്ഷപാര്‍ട്ടിക്ക് മത്സരിക്കാനുള്ള യോഗ്യതയില്ലെന്ന് കോടതി വിധിച്ചതോടെ 17 ചെറുപാര്‍ട്ടികളോടായിരുന്നു ഹുൻ നയിക്കുന്ന കംബോഡിയൻ പീപ്ള്‍സ് പാര്‍ട്ടിയുടെ മത്സരം. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് യു.എസും യൂറോപ്യൻ യൂനിയനും പ്രസ്താവിച്ചിരുന്നു.
മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ സി.എൻ.ആര്‍.പിയെ പിരിച്ചുവിടാനും നേതാക്കളെ നാടുകടത്താനും ജയിലിലടക്കാനും ഹുൻ കോടതിയെ ദുരുപയോഗം ചെയ്തെന്ന് വിമര്‍ശനമുണ്ട്. സ്വതന്ത്ര മാധ്യമസ്ഥാപനങ്ങള്‍ക്കും അവകാശ സംഘടനകള്‍ക്കും എൻ.ജി.ഒകള്‍ക്കും ട്രേഡ് യൂനിയനുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി സ്വേച്ഛാധിപത്യ ഭരണമാണ് ഹുൻ സെൻ നടത്തുന്നതെന്നാണ് ആരോപണം. 45കാരനായ ഹുൻ മാനെറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുൻനിരയിലുണ്ടായിരുന്നു. യു.എസ് മിലിട്ടറി അക്കാദമിയിലും ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലും പഠിച്ച ഹുൻ മാനെറ്റ് മനുഷ്യാവകാശധ്വംസനം സംബന്ധിച്ച പാശ്ചാത്യൻ ആരോപണങ്ങള്‍ക്ക് ചെവികൊടുക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, പാര്‍ട്ടി നേതൃത്വം നിലനിര്‍ത്തുന്നതിനാല്‍ ആത്യന്തിക നിയന്ത്രണം പിതാവിനുതന്നെയാകുമെന്നാണ് വിലയിരുത്തല്‍.