Friday, April 19, 2024
HomeKerala'ഇന്ത്യ'യുടെ വീര്യം നാളെ മുതല്‍ പാര്‍ലമെന്‍റില്‍

‘ഇന്ത്യ’യുടെ വീര്യം നാളെ മുതല്‍ പാര്‍ലമെന്‍റില്‍

ന്യൂഡല്‍ഹി: ബംഗളൂരുവിലും ഡല്‍ഹിയിലുമായി അരങ്ങേറിയ ഭരണ-പ്രതിപക്ഷ ശക്തിപ്രകടനത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മുഴങ്ങിയത് തെരഞ്ഞെടുപ്പു പോരിന്‍റെ കാഹളം.

വ്യാഴാഴ്ച തുടങ്ങുന്ന മഴക്കാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സര്‍ക്കാറിനെ കാത്തിരിക്കുന്നത് ഐക്യ പ്രതിപക്ഷത്തിന്‍റെ കൂട്ടായ ആക്രമണം. വീണ്ടും മോദിഭരണമെന്ന മുൻവിധി വിട്ട് ലോക്സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷ ഐക്യത്തോടെ കടുത്ത പോരാട്ടത്തിന്‍റേതായി.

പ്രതിപക്ഷത്തിന്‍റെ ഐക്യ ശ്രമങ്ങളെ പരിഹാസത്തോടെ ഇതുവരെ കണ്ട ബി.ജെ.പി നേതൃത്വം കാഴ്ചപ്പാട് മാറ്റി. ബംഗളൂരുവില്‍ പ്രതിപക്ഷം യോഗം വിളിച്ച അതേ ദിവസം ഡല്‍ഹിയില്‍ കഴിയാവുന്നത്ര ചെറുപാര്‍ട്ടികളെ വിളിച്ചുവരുത്തി ഭരണപക്ഷ ഐക്യപ്രകടനം നടത്തിയത് ശ്രദ്ധതിരിക്കല്‍ തന്ത്രം മാത്രമല്ല. ബി.ജെ.പി നേതൃത്വത്തിന്‍റെ കടുത്ത അസ്വസ്ഥതകൂടിയാണ് അത് വെളിവാക്കിയത്.

ബി.ജെ.പിയുടെ കരുത്ത് ഒഴിച്ചുനിര്‍ത്തിയാല്‍, ഭരണ-പ്രതിപക്ഷ ശക്തിപ്രകടനം യഥാര്‍ഥത്തില്‍ എൻ.ഡി.എയുടെ ദുരവസ്ഥയാണ് വെളിവാക്കുന്നത്. ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയ 38 പാര്‍ട്ടി നേതാക്കളില്‍ 30നും പാര്‍ലമെന്‍റില്‍ പ്രാതിനിധ്യമില്ല. എൻ.ഡി.എയില്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ സഖ്യകക്ഷി ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍റെ അംഗീകാര പ്രശ്നത്തില്‍ കുരുങ്ങിയ ശിവസേന-ഷിൻഡെ വിഭാഗമാണ്. ശരദ് പവാറിന്‍റെ എൻ.സി.പിയില്‍നിന്ന് ഇറങ്ങിപ്പോയ അജിത് പവാറും സംഘവുമാണ് മറ്റൊന്ന്. ഇപ്പോള്‍ അവര്‍ക്കൊപ്പം എം.എല്‍.എമാര്‍ എത്രയാണെങ്കിലും അണികള്‍ ബഹുഭൂരിപക്ഷവും ശരദ്പവാറിനും ഉദ്ധവ് താക്കറെക്കും ഒപ്പമാണ്. പഴയകാല എൻ.ഡി.എയില്‍നിന്ന് വ്യത്യസ്തമായൊരു ചീട്ടുകൊട്ടാരമായാണ് 38 പാര്‍ട്ടികളുടെ സഖ്യത്തെ കാണാനാവുക. അതിന്‍റെ നേതാക്കളെ വിളിച്ചു കൂട്ടിയതാകട്ടെ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താരമൂല്യം പലകാരണങ്ങളാല്‍ ഇടിഞ്ഞുനില്‍ക്കുന്നതിനിടയിലാണ് പ്രതിപക്ഷ മുന്നേറ്റം. സീറ്റ് പങ്കിടല്‍ വേളയിലാണ് ‘ഇന്ത്യ’യെന്ന പ്രതിപക്ഷ കൂട്ടായ്മയുടെ ശക്തി-ദൗര്‍ബല്യങ്ങള്‍ മാറ്റുരക്കുക. എന്നാല്‍, വീണ്ടുമൊരിക്കല്‍കൂടി മോദിഭരണം വന്നാല്‍ വേട്ടയാടലിലൂടെ സര്‍വനാശമെന്ന തിരിച്ചറിവാണ് പ്രതിപക്ഷത്തെ ഐക്യദാഹത്തിന്‍റെ മൂലകാരണം.

പരസ്പരം പൊരുത്തപ്പെടാൻ പ്രയാസമെന്നു കരുതിയ പ്രതിപക്ഷത്തെ കരുത്തരാണ് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌ വികസനവും ഉള്‍ച്ചേര്‍ക്കലും പേരില്‍ത്തന്നെ ഉള്‍പ്പെടുത്തി ‘ഇന്ത്യ’യെന്ന സഖ്യം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പു ധാരണ, പൊതു നിലപാട് തുടങ്ങിയ പദപ്രയോഗങ്ങള്‍ വിട്ട് ‘ഇന്ത്യ’യെന്ന ചുരുക്കപ്പേരില്‍ ‘സഖ്യം’ എന്ന വാക്കുതന്നെ ഉള്‍പ്പെടുത്തി മുന്നോട്ടുപോകാൻ തീരുമാനിച്ചത് ശ്രദ്ധേയം. ദേശീയ-സംസ്ഥാന തലങ്ങളില്‍ ‘ഇന്ത്യ’ സഖ്യത്തിന് മണ്ഡലം തോറും പൊതു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്ന് ഇതിനര്‍ഥമില്ല. ബി.ജെ.പിക്കും മോദിഭരണത്തിനുമെതിരെ പൊതുനിലപാടും പോരാട്ടവും ഉയര്‍ത്തുന്നതിനൊപ്പം, കഴിയാവുന്നത്ര മണ്ഡലങ്ങളില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താൻ ശ്രമം ഉണ്ടാവും.

ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ അതാതിടത്തെ ഇന്ത്യ സഖ്യകക്ഷികള്‍ മുന്നോട്ടു നീങ്ങും. ബംഗളൂരു യോഗത്തിന് പിന്നാലെ സംസ്ഥാനതല ചര്‍ച്ചകളിലേക്ക് കടക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പശ്ചിമ ബംഗാള്‍, ഡല്‍ഹി, കേരളം തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥലങ്ങളില്‍ സഖ്യം സാധ്യമാവില്ല. എന്നാല്‍, എല്ലായിടത്തും ബി.ജെ.പിയെ ഒന്നാം നമ്ബര്‍ ശത്രുവായി കണ്ട് നീക്കുപോക്കുകള്‍ ഉണ്ടാക്കും. ബംഗളൂരുവില്‍ പ്രഖ്യാപിച്ച 11 അംഗ ഏകോപന സമിതി ഇതിന് ചുക്കാൻ പിടിക്കും.

പ്രധാനമന്ത്രിസ്ഥാനത്തിന് അവകാശവാദമൊന്നുമില്ല, ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് പ്രധാനമെന്നാണ് കോണ്‍ഗ്രസ് നിലപാട്. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സി.പി.എം, ആം ആദ്മി പാര്‍ട്ടി, ശിവസേന, സമാജ്വാദി പാര്‍ട്ടി തുടങ്ങിയവ പൊതുലക്ഷ്യത്തില്‍ ഒന്നിക്കുകയും ചെയ്യുമ്ബോള്‍ ബി.ജെ.പിക്കു മറികടക്കേണ്ട കടമ്ബകള്‍ക്ക് പൊക്കം കൂടുകയാണ്. 38 കക്ഷികള്‍ ഒപ്പമുണ്ടെന്നല്ലാതെ, കാര്യമായ വോട്ടുമൂല്യം ബി.ജെ.പിക്ക് കിട്ടാനുമില്ല. മൂന്നാമൂഴം ഉന്നമിടുന്ന ബി.ജെ.പി ഇനിയങ്ങോട്ട് ധ്രുവീകരണ അജണ്ടകള്‍ ശക്തമാക്കുന്നതിനൊപ്പം, പരമാവധി സഖ്യകക്ഷികളെ സമ്ബാദിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളില്‍ പിളര്‍പ്പുണ്ടാക്കാനും വഴിതേടിയെന്നു വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular