ദുബൈ: മേഖലയിലെ തന്നെ ഏറ്റവും വലിയ ഇൻഡോര്‍ പഴം, പച്ചക്കറി മാര്‍ക്കറ്റ് തുറന്ന് ദുബൈ മുനിസിപ്പാലിറ്റി. അല്‍ അവീറിലെ ദുബൈ പഴം പച്ചക്കറി മാര്‍ക്കറ്റിലാണ് ‘ബ്ലൂം മാര്‍ക്കറ്റ്’ എന്ന പേരില്‍ പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്.
66,000 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ചിട്ടുള്ള കേന്ദ്രത്തില്‍നിന്ന് മികച്ചതും ഏറ്റവും പുതിയതുമായ ഉല്‍പന്നങ്ങള്‍ താമസക്കാര്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഉല്‍പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഇവിടെ സൗകര്യമുണ്ടായിരിക്കും. പൂര്‍ണമായും ശീതീകരിച്ച സംവിധാനങ്ങളിലാണ് പഴങ്ങളും പച്ചക്കറികളും മാര്‍ക്കറ്റില്‍ സൂക്ഷിക്കുന്നത്.
ഉറവിടങ്ങളില്‍നിന്ന് മികച്ച ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കേന്ദ്രം ലക്ഷ്യംവെക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി വിപണി വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ഫറൈദൂനി പറഞ്ഞു. മറ്റു മാര്‍ക്കറ്റുകളില്‍ ലഭ്യമല്ലാത്ത പ്രത്യേകമായി ഇറക്കുമതി ചെയ്ത പഴവര്‍ഗങ്ങള്‍ ഇവിടെ ലഭിക്കും. വ്യത്യസ്തമായ ഒരു ഷോപ്പിങ് ഹബ്ബായി കേന്ദ്രത്തെ വികസിപ്പിക്കുകയാണ് ലക്ഷ്യം. അവീര്‍ മാര്‍ക്കറ്റിന്‍റെ പൂര്‍ണതയാണ് പുതിയ കേന്ദ്രം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് പുറമെ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും പ്രത്യേകമായി മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കും. നേരിട്ട് ഉപഭോക്താക്കള്‍ക്ക് വാങ്ങാനുള്ള സംവിധാനവും കച്ചവടക്കാര്‍ക്ക് വാങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയും മാര്‍ക്കറ്റിന്‍റെ സവിശേഷതയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉറവിടങ്ങളില്‍ വാങ്ങുന്ന വിലക്ക് മൊത്തക്കച്ചവടക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ നല്‍കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ജൈവ ഉല്‍പന്നങ്ങളുടെ പ്രത്യേക വിഭാഗവും മാര്‍ക്കറ്റിലുണ്ടാകും.
പഴം, പച്ചക്കറി വിപണിയുമായി ബന്ധപ്പെട്ട് ദുബൈ മുനിസിപ്പാലിറ്റിക്ക് മറ്റു പദ്ധതികളും വരാനിരിക്കുന്നുണ്ടെന്ന് ഉദ്ഘാടന സന്ദര്‍ഭത്തില്‍ അധികൃതര്‍ വെളിപ്പെടുത്തി. മാര്‍ക്കറ്റില്‍ നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിന് സഹായിക്കുന്ന ഡെലിവറി ആപ് വികസിപ്പിക്കാനും പദ്ധതിയുണ്ട്. അതോടൊപ്പം നിലവിലെ അവീര്‍ മാര്‍ക്കറ്റ് വികസിപ്പിക്കാനായി അന്താരാഷ്ട്ര കണ്‍സള്‍ട്ടൻറിന്‍റെ നേതൃത്വത്തില്‍ പഠനം പുരോഗമിക്കുന്നുമുണ്ട്.
മാര്‍ക്കറ്റ് വികസിപ്പിച്ച് ഈത്തപ്പഴം, മുട്ട, പാലുല്‍പന്നങ്ങള്‍ എന്നിവക്കായി പ്രത്യേക വിഭാഗങ്ങളും ലക്ഷ്യമിടുന്നുണ്ട്. ബ്ലൂം മാര്‍ക്കറ്റിന്‍റെ ഫസ്റ്റ് ഫ്ലോറില്‍ പാട്ടത്തിന് നല്‍കുന്ന ഭാഗമാണുള്ളത്. ഇവിടെ മൂന്ന് റസ്റ്റാറന്‍റുകള്‍ അടക്കമുള്ള സൗകര്യങ്ങളുമുണ്ട്. കാര്‍ പാര്‍ക്കിങ്ങിന് 470 സ്ഥലങ്ങളും ട്രക്ക് പാര്‍ക്കിങ്ങിന് 200 സ്ഥലങ്ങളും ബേസ്മെന്‍റില്‍ സജ്ജീകരിച്ചിട്ടുണ്ട്. 760 കിയോസ്കുകളാണ് നിലവില്‍ മാര്‍ക്കറ്റിലുള്ളത്.