കോഴിക്കോട്: സി.പി.എം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി. ജയരാജനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.
ഹസൻ. കോണ്‍ഗ്രസിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ഇ.പി. ജയരാജനെ പോലെയൊരാള്‍ പാര്‍ട്ടിയിലേക്ക് കടന്നുവരാൻ തയാറായാല്‍ ഞങ്ങള്‍ ആലോചിച്ച് തീരുമാനമെടുക്കും -ഹസൻ വാര്‍ത്താ ചാനലിനോട് പറഞ്ഞു. ‘ഇ.പി. ജയരാജനെ പോലെയൊരാള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സര്‍വാധിപത്യത്തിനും ജനാധിപത്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസിലേക്ക് കടന്നുവരാൻ തയാറായാല്‍ ഞങ്ങള്‍ ആലോചിക്കും, തീരുമാനമെടുക്കും’ -ഹസൻ പറഞ്ഞു.
ബി.ജെ.പിയുടെ വര്‍ഗീയ ഫാഷിസത്തിലും അടിസ്ഥാന നയങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാൻ തയാറായാല്‍ ശോഭാ സുരേന്ദ്രനെയും ഉള്‍ക്കൊള്ളുന്നത് ഞങ്ങള്‍ ആലോചിക്കും -ഹസൻ പറഞ്ഞു. ഏക സിവില്‍കോഡിനെതിരെ സി.പി.എം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍നിന്ന് ഇ.പി. ജയരാജൻ വിട്ടുനിന്നത് വിവാദമാകുമ്ബോഴാണ് യു.ഡി.എഫ് കണ്‍വീനറുടെ ക്ഷണം. സി.പി.എം സെമിനാറില്‍ പങ്കെടുക്കാത്ത ഇ.പി. ജയരാജന്‍ തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരുന്നു
സെമിനാറില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കാത്തതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യപ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇ.പി. ജയരാജൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മൂന്നു മാസം മുമ്ബേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ഷണിച്ചതുകൊണ്ടാണ് ശനിയാഴ്ച തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുക്കാൻ പോയതെന്നും താൻ പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ല കോഴിക്കോട്ടെ സെമിനാറെന്നുമാണ് ഇ.പി. ജയരാജൻ വിശദീകരിച്ചത്.