റാമള്ള വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാര്‍ഥി ക്യാമ്ബില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം രണ്ടാംദിനവും തുടരുന്നു.
ഇതുവരെ ക്യാമ്ബില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച റാമള്ളയിലും ഒരാളെയും സൈന്യം വെടിവച്ച് കൊന്നു. ആക്രമണത്തെ തുടര്‍ന്ന് നാലായിരത്തില്‍പ്പരം ആളുകള്‍ ഇവിടംവിട്ടു. മൂവായിരത്തോളം പേരെ സുരക്ഷിത ഇടത്തേക്ക് മാറ്റിയതായി പലസ്തീനിയൻ റെഡ് ക്രെസന്റ് അറിയിച്ചു.
അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുന്നെന്ന വ്യാജേനയാണ് രണ്ടായിരത്തില്‍പ്പരം ഇസ്രയേല്‍ സൈനികര്‍ വൻ ആയുധസന്നാഹങ്ങളുമായി ജെനിൻ ക്യാമ്ബില്‍ പ്രവേശിച്ചത്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്ത് ഭീതി പരത്തി. ചൊവ്വാഴ്ച പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. 14,000 പലസ്തീൻ അഭയാര്‍ഥികളാണ് ക്യാമ്ബിലുള്ളത്.
പ്രത്യാക്രമണം എന്ന നിലയില്‍ സൈന്യത്തിനുനേരെ കാറോടിച്ചെത്തിയ ഇരുപതുകാരനായ ഹമാസ് പ്രവര്‍ത്തകനെയും സൈന്യം വെടിവച്ച് കൊന്നു.