കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് സിവില്‍ ഐഡി കാര്‍ഡ് വിതരണം ചെയ്യുന്ന നടപടിക്ക് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇൻഫര്‍മേഷൻ വേഗം കൂട്ടി.
കോവിഡ് മൂലം സ്ഥിതി കൂടുതല്‍ വഷളാക്കി, അതിന്റെ ഫലമായി ശേഖരിക്കപ്പെടാത്ത രണ്ടു ലക്ഷം കാര്‍ഡുകള്‍ ബാക്ക്‌ലോഗ് ചെയ്തു. ഒന്നു മുതല്‍ മൂന്നു പ്രവൃത്തിദിവസം വരെയുള്ള സമയപരിധിക്കുള്ളില്‍ കാര്‍ഡുകള്‍ ലഭ്യമാകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
മേയ് 20ന് ഇത് പരീക്ഷിച്ചതായും പ്രതിദിനം ഏകദേശം 13,000 കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായും അല്‍ ഖബാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം 20,000 കാര്‍ഡുകളായി വര്‍ധിപ്പിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിസ്റ്റത്തിനുള്ളില്‍ ഏകദേശം രണ്ടു ലക്ഷത്തോളം റെഡി കാര്‍ഡുകളുടെ ഗണ്യമായ ശേഖരണം കണക്കിലെടുത്ത് തങ്ങളുടെ കാര്‍ഡുകള്‍ ഉടനടി ശേഖരിക്കുന്നതില്‍ പരാജയപ്പെടുന്ന വ്യക്തികള്‍ക്ക് പിഴ ചുമത്തിയേക്കാമെന്നും ഉറവിടം സൂചിപ്പിച്ചു.
അതേസമയം, ജനങ്ങള്‍ കൈപ്പറ്റാത്തതിനാല്‍ സിവില്‍ ഇൻഫര്‍മേഷൻ അതോറിറ്റി മെഷീനുകളില്‍ രണ്ടു ലക്ഷത്തിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കെട്ടിക്കിടക്കുന്നതായി നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു. സിവില്‍ ഐഡി കാര്‍ഡ് കൈപ്പറ്റാൻ പൊതുജനങ്ങളോട് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇൻഫര്‍മേഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സിവില്‍ ഐ.ഡി കാര്‍ഡുകള്‍ വിതരണത്തില്‍ സജ്ജമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അതോറിറ്റിയുടെ വെബ്സൈറ്റില്‍ സൗകര്യമുണ്ട്.