ഓസ്റ്റിൻ ∙ ടെക്സസിലെ വ്യവസായ ശാലകളിലോ, മറ്റു സ്ഥാപനങ്ങളിലോ ജീവനക്കാരെ കോവിഡ് വാക്സീന് നിർബന്ധിക്കുന്നത് വിലക്കി ഗവർണർ ഗ്രെഗ് ഏബട്ട് തിങ്കളാഴ്ച എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കി. സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. മതവിശ്വാസത്തിന്റെ പേരിലോ, ആരോഗ്യ കാരണങ്ങളാലൊ കോവിഡ് വാക്സീൻ സ്വീകരിക്കാത്തവരെ അതിനു നിർബന്ധിക്കുന്നത് കർശനമായി നിരോധിക്കുന്നതാണ് പുതിയ ഉത്തരവ്.
ബിസിനസ് സ്ഥാപനങ്ങളിൽ ആളുകളെ നിയന്ത്രിക്കുന്നതിന് അവർ തന്നെ തീരുമാനിച്ചാൽ അതിനെ എതിർക്കില്ല. കോവിഡ് വാക്സീൻ സുരക്ഷിതവും, പ്രയോജനകരവുമാണ്. എന്നാൽ അത് സ്വീകരിക്കുന്നതിനു ആരേയും നിർബന്ധിക്കരുത്. അങ്ങനെയുള്ള പരാതി ലഭിച്ചാൽ 1000 ഡോളർ വരെ പിഴ ഈടാക്കുമെന്നും ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ വാക്സീൻ പാസ്പോർട്ട് ആവശ്യപ്പെടുന്നത് നിരോധിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവും ഗവർണർ ഒപ്പുവെച്ചിരുന്നു. ഈയിടെ പ്രസിദ്ധീകരിച്ച കോവിഡ് കേസുകൾ വർധിക്കുന്ന സംസ്ഥാനങ്ങളിൽ ടെക്സസ് ഉൾപ്പെട്ടിട്ടില്ലെന്നുള്ളത് കോവിഡ് കേസുകൾ സാവകാശം ഇവിടെ കുറഞ്ഞുവരുന്നുവെന്നുള്ളതിന് തെളിവാണെന്ന് ചൂണ്ടികാണിക്കപ്പെട്ടു.
യുഎസ്സിലെ 45 സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ ശരാശരി ദിനംപ്രതി കുറഞ്ഞുവരുന്നുവെന്ന് ഡോ. ആന്റണി ഫൗച്ചി ഞായറാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.
പി.പി. ചെറിയാൻ