രണ്ടു യുഎസ് ബാങ്കുകളുടെ തകർച്ചയെ തുടർന്നു പ്രതിസന്ധിയിലായ സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വിസിന്റെ ഓഹരികൾ തിങ്കളാഴ്ച പുലർച്ചെ കുത്തനെ ഇടിഞ്ഞു. ബാങ്കിനെ രക്ഷിക്കാൻ സ്വിസ് യു ബി എസ് $3.25 ബില്യണ് അതിനെ വാങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്നാണ് 60.5% ഓഹരി തകർച്ച ഉണ്ടായത്.
യു ബി എസ് ഓഹരികളിലും 8% ഇടിവുണ്ടായി.
യൂറോപ്യൻ ബാങ്കിംഗ് രംഗത്തു തകർച്ച ഭയന്നാണ് സ്വിസ് സാമ്പത്തിക നേതാക്കൾ അടിയന്തര നടപടിക്കു യു ബി എസിനെ പ്രേരിപ്പിച്ചത്. ഓഹരി ഉടമകളുടെ അംഗീകാരത്തിനു കാത്തു നില്കാതെ അതു ചെയ്യാൻ ഗവൺമെന്റ് അവർക്കു അനുമതി നൽകി.
യു ബി എസ് നടപടി സാമ്പത്തിക ഭദ്രത കൊണ്ടുവന്നു സ്വിസ് സമ്പദ് വ്യവസ്ഥയെ സഹായിക്കുമെന്നു സ്വിസ് നാഷണൽ ബാങ്ക് ഞായറാഴ്ച പറഞ്ഞു. കരാറിന്റെ ഫലമായി $17.3 ബില്യൺ ക്രെഡിറ്റ് സ്വിസ് ബോണ്ടുകൾ തുടച്ചു നീക്കപ്പെടും. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കാണാൻ പോകുന്നതേയുള്ളൂ.
യുഎസിൽ പൊളിഞ്ഞ സിഗ്നേച്ചർ ബാങ്കിന്റെ നല്ലൊരു ശതമാനം ഓഹരികൾ വാങ്ങാൻ ന്യൂ യോർക്ക് കമ്മ്യൂണിറ്റി ബാങ്ക് മുൻപോട്ടു വന്നതായി ഫെഡറൽ ഡെപ്പോസിറ് ഇൻഷുറൻസ് കോർപറേഷൻ അറിയിച്ചു.
എന്തായാലും വിപണിയിൽ കടുത്ത അസ്വാസ്ഥ്യം നിലനിൽക്കുന്നതായാണ് തിങ്കളാഴ്ച രാവിലെ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോള വിപണിയിൽ ഓഹരികൾ വീണു. വോൾ സ്ട്രീറ്റിൽ 1% വീഴ്ച കണ്ടു. യൂറോപ്യൻ ബാങ്കിംഗ് ഓഹരികൾ 2 ശതമാനത്തിൽ അധികം ഇടിഞ്ഞു. ഹോംഗ് കോംഗിന്റെ പ്രധാന ഇൻഡക്സ് 3 ശതമാനത്തിൽ കൂടുതൽ വീണു. ഷാങ്ങ്ഹായ്, ടോക്കിയോ, സിഡ്‌നി എന്നിവിടങ്ങളിലും വീഴ്ച ഉണ്ടായി.
രാജ്യാന്തര ബാങ്കിംഗ് വിപണിക്കും രാജ്യത്തിനും ക്രെഡിറ്റ് സ്വിസിന്റെ നിലയില്ലാത്ത പതനം പ്രഹരമാകുമെന്നു സ്വിസ് പ്രസിഡന്റ് അലൈൻ ബർസെറ്റ് ആശങ്ക പ്രകടിപ്പിച്ചു.
ക്രെഡിറ്റ് സ്വിസിന്റെ കൈയ്യിൽ $1.4 ട്രില്യൺ ആസ്തികൾ ഉണ്ടായിരുന്നു. 2008 ലെ സാമ്പത്തിക പ്രതിസന്ധിയെ ബാങ്ക് ക്ലേശമില്ലാതെ അതിജീവിച്ചതാണ്.
Credit Suisse shares plunge 60%, leaving world markets jittery