‘നാട്ടു നാട്ടു’ ചിത്രം ഓസ്‌കർ നേടിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഗീത സംവിധായകൻ എം എം കീരവാണി, ഗാന രചയിതാവ് ചന്ദ്രബോസ് എന്നിവരെ അഭിനന്ദിച്ചു. ‘എലെഫന്റ്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്ററി ചിത്രത്തിന് അവാർഡ് ലഭിച്ചതിൽ അതിന്റെ നിർമാതാവ് ഗുണീത് മോൻഗ, സംവിധായിക കാര്തികി ഗോൺസാൽവസ് എന്നിവരെ അദ്ദേഹം പ്രശംസിച്ചു.
“അസാധാരണം! നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളമാണ്. വർഷങ്ങളോളം ഓർമിക്കപ്പെടുന്ന പാട്ടായിരിക്കും അത്,” മോദി ട്വീറ്റ് ചെയ്തു. രാജ്യം കീരവാണിയുടെയും ചന്ദ്രബോസിന്റേയും നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ഇന്ത്യൻ ചിത്രങ്ങൾ ഒന്നിച്ചു ഓസ്കർ നേടുന്നത് ഇതാദ്യമാണ്.
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡി, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എന്നിവരും ‘നാട്ടു നാട്ടു’ വിജയത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചു. ചന്ദ്രബോസിനെയും കീരവാണിയെയും ഇരുവരും അഭിനന്ദിച്ചു.
തമിഴ് നാട്ടിൽ ചിത്രീകരിച്ച ‘എലെഫന്റ്റ് വിസ്പറേഴ്‌സ്’ നേടിയ വിജയത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിനന്ദനം അറിയിച്ചു.