കാനഡയുടെ മുകളിൽ ആകാശത്തു കണ്ട അജ്ഞാത വസ്തു യുഎസ് വ്യോമസേന ശനിയാഴ്ച വെടിവച്ചിട്ടതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥിരീകരിച്ചു. കനേഡിയൻ വ്യോമസേനയും ഈ ദൗത്യത്തിൽ പങ്കെടുത്തെങ്കിലും യുഎസ് എഫ്-22 വിമാനത്തിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്.
കഴിഞ്ഞ ആഴ്ച സൗത്ത് കരളിനയ്ക്കു സമീപം അറ്റ്ലാന്റിക്കിനു മുകളിൽ വച്ച് ചൈനയുടെ ചാര ബലൂൺ വീഴ്ത്തിയ ശേഷം വെള്ളിയാഴ്ച അലാസ്കയ്ക്കു മീതെ അജ്ഞാത ‘വസ്തു’ തകർത്തിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ തിരയുന്നതേയുള്ളൂ. അതിനിടെയാണ് മൂന്നാമത്തെ സംഭവവികാസം.
കാനഡ ശനിയാഴ്ച വൈകിട്ടു 4.50നു യുക്കോൺ മേഖലയ്ക്കു മുകളിൽ വ്യോമഗതാഗതം നിരോധിച്ചു കൊണ്ടാണ് ദൗത്യത്തിനു തുടക്കം കുറിച്ചത്. “വ്യോമപ്രതിരോധ നടപടി” എന്ന അറിയിപ്പോടെ ആയിരുന്നു ആ നടപടി. നിമിഷങ്ങൾക്കകം, വ്യോമസേനാ നടപടിക്ക് ഉത്തരവിട്ടതായി ട്രൂഡോ വെളിപ്പെടുത്തി.
“കനേഡിയൻ വ്യോമാതിർത്തി ലംഘിച്ച അജ്ഞാത വസ്തു വെടിവച്ചിടാൻ ഞാൻ ഉത്തരവ് നൽകി,” ട്രൂഡോ ട്വീറ്റ് ചെയ്തു. “കനേഡിയൻ-യുഎസ് വിമാനങ്ങൾ പറന്നുയർന്നു. യുഎസ് എഫ്-22 വിമാനം അജ്ഞാത വസ്തുവിനെ വെടിവച്ചു വീഴ്ത്തി.”
അവശിഷ്ടങ്ങൾ എവിടെ വീണുവെന്നത് ഉൾപ്പെടെ മറ്റൊരു വിവരവും ട്രൂഡോ വെളിപ്പെടുത്തിയില്ല.
“ഞാൻ പ്രസിഡന്റ് ബൈഡനുമായി സംസാരിച്ചു. കനേഡിയൻ സേന അവശിഷ്ടങ്ങൾ എടുത്തു പരിശോധിക്കും.”
‘ദീര്‍ഘവൃത്താകൃതിയിലുള്ള ചെറിയ’ വസ്തുവാണു വീഴ്ത്തിയതെന്നു കനേഡിയൻ പ്രതിരോധ മന്ത്രി അനിതാ ആനന്ദ് പറഞ്ഞു. അത് 40,000 അടി ഉയരത്തിൽ ആയിരുന്നു. വ്യോമഗതാഗതത്തിനു അപകടമുണ്ടാവും എന്നതു കൊണ്ടാണ് അതിനെ വീഴ്ത്തിയത്. യുഎസ് അതിർത്തിയിൽ നിന്ന് 100 മൈൽ മാറി യുക്കോണിലാണ് ദൗത്യം നടന്നത്.
യുക്കോണിൽ ജീവിക്കുന്നവർക്കു യാതൊരു അപകടവും സംഭവിക്കില്ലെന്നു ഉറപ്പു വരുത്തിയിരുന്നതായി അവിടത്തെ പ്രധാനമന്ത്രി രൺജ് പിള്ള പറഞ്ഞു. “യുക്കോണിലെയും കാനഡയിലെയും ജനങ്ങളെ സംരക്ഷിക്കാൻ നടപടി എടുത്ത കനേഡിയൻ പ്രധാനമന്ത്രിയെ ഞാൻ അഭിനന്ദിക്കുന്നു.”
അലാസ്കയ്ക്കു മുകളിലാണ് വെള്ളിയാഴ്ച അജ്ഞാത വസ്തു കണ്ടതെന്നു പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു. അതു കനേഡിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ യുഎസ്, കനേഡിയൻ വ്യോമസേനകൾ അതിനെ നിരീക്ഷിച്ചു.
അമേരിക്കൻ വിമാനം വിക്ഷേപിച്ച AIM 9X മിസൈൽ ആണ് ദൗത്യം നിർവഹിച്ചത്.
അലാസ്കയ്ക്കു സമീപം വെള്ളിയാഴ്ച വീഴ്ത്തിയ അജ്ഞാത വസ്തുവിനായി ഡെഡ്ഹോഴ്സ് മേഖലയിൽ യുഎസ് സേനയും അലാസ്ക നാഷണൽ ഗാർഡും എഫ് ബി ഐ യും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഐസ് പാളികൾ തിരഞ്ഞ കടലിൽ കടുത്ത ശൈത്യവും കാറ്റും മഞ്ഞും വെളിച്ചക്കുറവും മൂലം വലിയ തടസം നേരിടുന്നുണ്ടെന്നു പെന്റഗൺ പറഞ്ഞു.
യുക്കോണിലെ നടപടിയെ റിപ്പബ്ലിക്കൻ പാർട്ടിയും പ്രശംസിച്ചു. “ലോകത്തെ ഏറ്റവും മികച്ച സൈന്യം ഉത്തരവ് ലഭിച്ചാൽ അതിന്റെ കരുത്തു കാട്ടുന്നു,” റെപ്. മജോറി ടെയ്‌ലർ ഗ്രീൻ പറഞ്ഞു. “നമ്മുടെ മാതൃഭൂമിയെ സംരക്ഷിക്കുക.”
ബലൂൺ സംഭവത്തിൽ തിരിച്ചടിച്ചു കൊണ്ട് ആറു ചൈനീസ് കമ്പനികൾക്ക് വെള്ളിയാഴ്ച ബൈഡൻ ഭരണകൂടം ഉപരോധം ഏർപ്പെടുത്തി.
US shoots down unidentified object over Canada