ഹ്യുസ്റ്റണിലെ ഒരു റെസ്റ്റോറന്റിൽ ആയുധങ്ങളുമായി കവർച്ചയ്ക്കു കയറിയ യുവാവിനെ അവിടെയിരുന്ന ഒരാൾ വെടിവച്ചു കൊന്നു. റെസ്റ്റോറന്റിൽ റാഞ്ചിറ്റൊ ട്വക്വേറിയ എന്ന റെസ്റ്റോറന്റിനുള്ളിൽ ഉണ്ടായിരുന്നവർ കൈയിലുള്ള പണം നൽകണമെന്നു യുവാവ് ആവശ്യപ്പെട്ടപ്പോഴാണ് കസ്റ്റമർ വെടിവച്ചത്.
കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച ചെറുപ്പക്കാരൻ വ്യാഴാഴ്ച രാത്രി ഏതാണ്ട് 11.30നാണു റെസ്റ്റോറന്റിൽ കയറിയതെന്നു പൊലീസ് പറയുന്നു. അകത്തു കടന്നയുടൻ അയാൾ തോക്കു ചൂണ്ടി എല്ലാവരും പണം എടുക്കുക എന്ന് ആവശ്യപ്പെട്ടു.
ആളുകൾ മേശയ്ക്കു അടിയിലും മറ്റും ഒളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യുവാവ് ചുറ്റി നടന്നു സാധനങ്ങൾ എടുക്കാൻ തുടങ്ങി. അയാൾ പുറത്തു കടക്കാൻ വാതിലിനു നേരെ നീങ്ങുമ്പോഴാണ് ഒരാൾ പെട്ടെന്ന് എണീറ്റു നിന്നു കൈത്തോക്കെടുത്തു വെടിവയ്ക്കുന്നത്.
നാലു തവണ വെടിയേറ്റ യുവാവ് താഴെ വീണു. അപ്പോൾ തൊട്ടടുത്തു ചെന്ന് കസ്റ്റമർ ഒരിക്കൽ കൂടി വെടിവച്ചു അയാളെ കൊന്നു.
കവർച്ച ചെയ്യപ്പെട്ട പണവും മറ്റു സാധനങ്ങളും അയാൾ മറ്റുള്ളവർക്കു തിരിച്ചു കൊടുത്തു. അതിനു ശേഷം അയാളും മറ്റുള്ളവരും സ്ഥലം വിട്ടുവെന്നാണു പൊലീസ് പറയുന്നത്.
വെടിവച്ചയാളുമായി സംസാരിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവനോ ചുറ്റിൽ ഉള്ളവരുടെ ജീവനോ ഭീഷണി ഉണ്ടായിരുന്നോ എന്നറിയണം. സ്വയം പ്രതിരോധം എന്ന വാദത്തിനു അത് ആവശ്യമാണ്. കവർച്ചയ്ക്ക് കയറിയ ആളുടെ കൈയിലുള്ള ആയുധം ഭീഷണി ഉയർത്തിയാൽ അത്തരം പ്രതികരണം ഉണ്ടാവാം.
ആളെക്കുറിച്ചു എന്തെങ്കിലും വിവരമുള്ളവർ സഹായിക്കണമെന്ന് ഹ്യുസ്റ്റൺ പൊലീസ് അഭ്യർഥിച്ചു. കവർച്ചക്കാരന് 20 വയസിനടുത്തായിരുന്നു പ്രായമെന്നു പൊലീസ് പറഞ്ഞു.
Customer guns down armed robber at Houston restaurant