ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയത് അവരുടെ നായ തന്റെ നേരേ കുരച്ചതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണെന്ന് ഡല്‍ഹിയില്‍ പിടിയിലായ രാജ്വീന്ദര്‍ സിങ്.
2018 ല്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ വെച്ചാണ് രാജ്വീന്ദര്‍ തോയ കോര്‍ഡിങ്ലിയെ (24) കൊലപ്പെടുത്തി കുഴിച്ചിട്ടത്.
കുറ്റകൃത്യത്തിന് ശേഷം നാടുവിട്ട രാജ്വീന്ദറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (5.51 കോടി രൂപ) ക്വീന്‍സ്ലന്‍ഡ് പൊലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലേക്കു കടന്ന് കളഞ്ഞ ഇയാളെ വെള്ളിയാഴ്ചയാണ് ഡല്‍ഹി പൊലീസ് പിടികൂടുന്നത്.
2018 ഒക്ടോബര്‍ 21 ന് കേണ്‍സിന്റെ വടക്ക് 40 കിലോമീറ്റര്‍ മാറിയുള്ള വാങ്കെറ്റി ബീച്ചില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. ഇന്നിസ്‌ഫെയ്ലില്‍ നഴ്‌സ് ആയിരുന്ന രാജ്വീന്ദര്‍ ഭാര്യയോടു വഴക്കിട്ട് ബീച്ചിലെത്തിയതായിരുന്നു.
കയ്യില്‍ കുറച്ചു പഴങ്ങളും ഒരു കത്തിയുമുണ്ടായിരുന്നു. ഫാര്‍മസി ജീവനക്കാരിയായിരുന്ന തോയ തന്റെ നായയുമായി ബീച്ചില്‍ നടക്കാനെത്തി.തോയയുടെ നായ രാജ്വീന്ദറിന് നേരേ കുരച്ചു. ഇതിന്റെ പേരില്‍ അയാളും തോയയും തമ്മില്‍ തര്‍ക്കമുണ്ടായി
പ്രകോപിതനായ രാജ്വീന്ദര്‍ കത്തിയുമായി തോയയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബീച്ചില്‍ കുഴിച്ചിട്ട രാജ്വീന്ദര്‍ നായയെ അടുത്തുള്ള മരത്തില്‍ കെട്ടിയിട്ട ശേഷം കടന്നു. 2 ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയെയും രണ്ടുകുട്ടികളെയും ഓസ്‌ട്രേലിയയില്‍ വിട്ട് ജോലിയും രാജിവച്ച് അയാള്‍ നാടുവിട്ടു.
പിറ്റേന്ന് തോയയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാജ്വീന്ദറാണ് കൊലപ്പെടുത്തിയതെന്ന് ക്വീന്‍സ്ലന്‍ഡ് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ കേണ്‍സ് വിമാനത്താവളം വഴി രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.
കേണ്‍സില്‍ നിന്ന് സിഡ്‌നിയില്‍ എത്തിയ ഇയാള്‍ 23ന് ഇന്ത്യയിലേക്ക് പോയതായും കണ്ടെത്തി.2021 മാര്‍ച്ചില്‍ ഓസ്‌ട്രേലിയ ഇന്ത്യയോട് രാജ്വീന്ദറിനെ പിടികൂടി കൈമാറണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
ഇന്റര്‍പോള്‍ ഇയാള്‍ക്കായി റെഡ്‌കോര്‍ണര്‍ നോട്ടിസും ഇറക്കിയിരുന്നു. അതിനുപിന്നാലെ പട്യാല കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഡല്‍ഹി പൊലീസ് ഇയാളെ പിടികൂടിയത്.