മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് വീണ്ടും തുറന്നു കൊടുത്തു എലോൺ മസ്ക്ക്. ഞായറാഴ്ച അക്കൗണ്ട് വീണ്ടും പ്രത്യക്ഷപ്പെട്ടു.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത ശതകോടീശ്വരൻ പറഞ്ഞു: “ജനങ്ങൾ വിധിയെഴുതി. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്.”
ട്രംപിന് അക്കൗണ്ട് തിരിച്ചു നൽകണമോ എന്ന് ട്വിറ്ററിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയതായി മസ്ക്ക് അവകാശപ്പെട്ടു. 15 മില്യണിലധികം പേർ വോട്ട് ചെയ്തപ്പോൾ ട്രംപിന് 51.8% പിന്തുണ കിട്ടി.
വീണ്ടും ട്വിറ്റർ അക്കൗണ്ട് തുറന്നു കിട്ടുന്നതിൽ ട്രംപ് വലിയ താല്പര്യം കാണിച്ചില്ല. സ്വന്തമായി ട്രൂത് സോഷ്യൽ എന്ന മാധ്യമം നടത്തുന്ന അദ്ദേഹം പറഞ്ഞു: “എനിക്ക് അതിന്റെ ആവശ്യമില്ല.”
എന്നാൽ മസ്ക്കിനെ എന്നും ഇഷ്ടമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ട്വിറ്റർ 22 മാസം മുൻപായിരുന്നു ട്രംപിന്റെ അക്കൗണ്ട് എന്നെന്നേക്കുമായി മരവിപ്പിച്ചത്. അക്രമത്തിനു ആഹ്വാനം ചെയ്തു എന്നതായിരുന്നു കാരണം. പുതിയ ഉടമ പക്ഷെ അഭിപ്രായ സ്വാതന്ത്ര്യമാണ് ഊന്നിപ്പറയുന്നത്.
ഇടക്കാല തിരഞ്ഞെടുപ്പിൽ പക്ഷെ ട്രംപിന്റെ സ്ഥാനാർഥികളിൽ ഭൂരിപക്ഷവും തോറ്റു എന്നതാണ് യാഥാർഥ്യം. റിപ്പബ്ലിക്കൻ പാർട്ടി തന്നെ പ്രതീക്ഷിച്ചതിലും നിന്നു വളരെ താഴെയാണ് എത്തിയത്.