റിപ്പബ്ലിക്കൻ പാർട്ടി നാലു വർഷത്തിനു ശേഷം യുഎസ് കോൺഗ്രസിന്റെ അധോസഭയായ ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്സ് തിരിച്ചു പിടിച്ചു. ഡെമോക്രാറ്റ് പ്രസിഡന്റ് ജോ ബൈഡനു ജനപ്രീതി ഇടിഞ്ഞു നിൽക്കെ ചുവപ്പു തരംഗത്തിൽ ഇരു സഭകളും തൂത്തുവാരാമെന്നു ആഗ്രഹിച്ചിരുന്ന റിപ്പബ്ലിക്കൻസിനു പക്ഷെ ഹൗസിൽ കേവല ഭൂരിപക്ഷം മാത്രമേയുള്ളൂ. സെനറ്റ് പിടിക്കാൻ കഴിഞ്ഞതുമില്ല.
ഒൻപതു സീറ്റുകളുടെ ഫലം കൂടി വരാനിരിക്കെ, കേവല ഭൂരിപക്ഷം ഉറപ്പാക്കി 435 അംഗ സഭയിൽ ജയിച്ചെത്തിയത് റെപ്. മൈക്ക് ഗ്രേഷ്യ ആണ്. ജി ഓ പി യുടെ 218ആം അംഗം അദ്ദേഹത്തിന്റെ കലിഫോണിയ 27 ഡിസ്ട്രിക്ടിൽ ഡെമോക്രാറ്റ് ക്രിസ്റ്റി സ്മിത്തിനെയാണു തോല്പിച്ചത്. 75% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഗ്രേഷ്യ 54.2% നേടി, സ്മിത്ത് 45.8%. അതോടെ സ്മിത്ത് തോൽവി സമ്മതിച്ചു.
പ്രസിഡന്റ് ബൈഡൻ ഹൗസ് റിപ്പബ്ലിക്കൻ പാർട്ടിക്കും അടുത്ത സ്‌പീക്കർ സ്ഥാനാർഥി കെവിൻ മക്കാർത്തിക്കും ആശംസകൾ അയച്ചു. “തൊഴിൽ ചെയ്തു ജീവിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഹൗസ് ജി ഓ പി യുമൊത്തു പങ്കു ചേരുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
അമേരിക്കൻ ജനാധിപത്യത്തിന്റെ കരുത്തു കണ്ട തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ അക്രമവും ഭീഷണിയും കഴിഞ്ഞ തിരഞ്ഞെടുപ്പ് തട്ടിപ്പായിരുന്നു എന്ന വാദവും പൊളിഞ്ഞെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
വെറും അഞ്ചു സീറ്റ് ഡെമോക്രാറ്റ്സിൽ നിന്നു പിടിച്ചെടുത്താൽ ഭൂരിപക്ഷം നേടാൻ കഴിയുമായിരുന്ന ജി ഓ പി യെ വൻ നേട്ടങ്ങൾ കൊയ്യുന്നതിൽ നിന്നു തടയാൻ ഭരണകക്ഷിക്കു കഴിഞ്ഞത് ജനങ്ങൾ ആഗ്രഹിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടാണ്. തിരഞ്ഞെടുപ്പ് തട്ടിപ്പ് കഥകളിൽ ഊന്നി നിന്ന ട്രംപിന്റെ അനുയായികൾ അടി തെറ്റി വീണപ്പോൾ അത് റിപ്പബ്ലിക്കൻ പാർട്ടിക്കും ദോഷം ചെയ്തു.
നേരിയ ഭൂരിപക്ഷം ജി ഓ പിയുടെ ലക്ഷ്യങ്ങൾക്കു പാരയായി. ബൈഡന്റെ ഭരണ പരാജയങ്ങൾ എന്ന് ജി ഓ പി പറയുന്ന അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റം, അതിർത്തിയിലെ കുടിയേറ്റ പ്രതിസന്ധി, ഹണ്ടർ ബൈഡന്റെ വിദേശ ഇടപാടുകൾ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടത്താനുള്ള അവരുടെ നീക്കങ്ങൾ ഇനി വെല്ലുവിളി നേരിടാം. ട്രംപിനെതിരെ അന്വേഷണം നടത്തുന്ന കമ്മിറ്റി പിരിച്ചു വിടാനും ജി ഓ പി ക്കു പരിപാടിയുണ്ട്.
സ്‌പീക്കർ സ്ഥാനാർത്ഥിയായി മക്കാർത്തിയെ തിരഞ്ഞടുത്തതുമായി ബന്ധപ്പെട്ടു ഉയർന്ന വിവാദം പാർട്ടിയുടെ ഐക്യത്തെ ക്ഷീണിപ്പിക്കുന്നതാണ്.