ഒരു കോടിയിലധികം രൂപയാണ് ഇയാള്‍ സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലുമായി വായ്പ എടുത്തിട്ടുള്ളത്. കേരള ബാങ്കിന്റെ ശാഖകളില്‍ നിന്നും സഹകരണ ജീവനക്കാരുടെ സഹകരണ സംഘത്തില്‍ നിന്നും ആണ് വായ്പ എടുത്തിട്ടുള്ളത്. വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ കൂട്ടുപലിശയും പിഴപ്പലിശയും ഉള്‍പ്പെടെ രണ്ടരക്കോടി ഓളം ബാധ്യത വരുമെന്നാണ് അനുമാനം.
കണ്ണൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന്‍ നിലവില്‍ ജില്ലയ്ക്ക് പുറത്താണ് ജോലി ചെയ്യുന്നത്. സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്ന സ്വാധീനം ഉപയോഗിച്ചാണ് ഇയാള്‍ ബാങ്കുകളില്‍ നിന്നും കണക്കില്ലാതെ വായ്പ തരപ്പെടുത്തിയത്. ഉന്നത ഉദ്യോഗസ്ഥര്‍ ആയതിനാല്‍ ഇയാള്‍ക്ക് വേണ്ടി പലരും വായ്പ എടുത്തു നല്‍കുകയും ജാമ്യം നില്‍കുകയും ചെയ്തു. ഉറ്റ സുഹൃത്തുക്കളേവരെ ഉദ്യോഗസ്ഥന്‍ വായ്പ എടുക്കുന്നതിനായി ഉപയോഗപ്പെടുത്തി എന്നാണ് വിവരം.
സഹകരണ ബാങ്കുകളില്‍ നിന്ന് അംഗങ്ങള്‍ക്ക് മാത്രമേ വായ്പ നല്‍കാനാകൂ. സഹകരണ വകുപ്പ് ജീവനക്കാര്‍ക്ക് അംഗത്വം നല്‍കരുതെന്ന് ചട്ടവും ഉണ്ട്. എന്നാല്‍ ഇതു മറികടനാണ് ഉദ്യോഗസ്ഥന് വായ്പ അനുവദിച്ചത്. ഒരു ബാങ്കില്‍ ലോണ്‍ ഉണ്ടെങ്കില്‍ വീണ്ടും ലോണ്‍ എടുക്കാന്‍ സമീപിക്കുന്ന ബാങ്കിനെ അത് അറിയിക്കുകയും വേണം.
വായ്പ എടുക്കുന്നതിനായി ശമ്ബള സര്‍ട്ടിഫിക്കറ്റ്, വീടിന്‍റെ ആധാരം എന്നിവ നല്‍കിയ മറ്റു ജീവനക്കാര്‍ ഇപ്പോള്‍ കുടുങ്ങിയ അവസ്ഥയിലാണ്. ഇവര്‍ പലരും വായ്പ സ്വന്തം നിലയ്ക്ക് തിരിച്ചടക്കേണ്ട സാഹചര്യത്തിലാണ്. സ്വന്തം പേരില്‍ വായ്പയെടുത്ത് ഉദ്യോഗസ്ഥന് നല്‍കിയ ചില സഹപ്രവര്‍ത്തകര്‍ പരാതിപ്പെടാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്.
സ്വന്തം പേരില്‍ എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഉദ്യോഗസ്ഥനെതിരെ സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അഡീഷണല്‍ രജിസ്ട്രാര്‍ (ജനറല്‍) നെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിരുന്നത്.
രണ്ടുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആയിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഈ അന്വേഷണം കാര്യമായ ഫലം കണ്ടില്ല. സംഭവം വിവാദമായ പുതിയ സാഹചര്യത്തില്‍ വീണ്ടും വകുപ്പ് തല അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.
ചിലരെ കബളിപ്പിച്ച് വായ്പ അപേക്ഷകളില്‍ ഒപ്പ് ഇടീച്ചതായും പരാതിയുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെ ഇവര്‍ക്ക് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് വായ്പ് സ്വന്തം പേരിലാണെന്ന് പലരും തിരിച്ചറിഞ്ഞത്. ബാങ്കുകള്‍ ചിലരില്‍ നിന്ന് വായ്പാത്തുക തിരിച്ചുപിടിച്ച് തുടങ്ങിയിട്ടുണ്ട്. വിരമിച്ച ആളുകള്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ വായ്പ അടക്കാത്തതുമൂലം തടഞ്ഞുവെച്ച സാഹചര്യമുണ്ട്.
Also See- യുവാവ് ജീവനൊടുക്കിയത് മുടികൊഴിച്ചിലില്‍ മനംനൊന്ത്; ചികിത്സിച്ച ഡോക്ടറുടെ പേരെഴുതി ആത്മഹത്യാകുറിപ്പ്
ആളുകളെക്കൊണ്ട് വായ്പ എടുപ്പിച്ച് ഉദ്യോഗസ്ഥന്‍ ഷെയര്‍ മാര്‍ക്കറ്റ് പോലുള്ള കേന്ദ്രങ്ങളില്‍ നിക്ഷേപിച്ചതായാണ് പ്രാഥമിക വിവരം. കുറച്ചുകാലമായി ഈ തട്ടിപ്പ് നടന്നുവരുന്നതാണ് മനസ്സിലാക്കുന്നത്. കബളിപ്പിക്കപ്പെട്ട ആളുകള്‍ പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യം ഉണ്ടായതോടെയാണ് ഉദ്യോഗസ്ഥന്റെ തട്ടിപ്പ് പുറത്തായത്. കീഴ് ജീവനക്കാരെയും ഇയാള്‍ സമ്മര്‍ദ്ദം ചെലുത്തി വായ്പയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.