അഞ്ചു മാസം മുൻപു ടെക്സസിൽ യുവാൾഡെയിലെ റോബ് എലിമെന്ററി സ്കൂളിൽ കൂട്ടക്കൊല നടന്നപ്പോൾ കൃത്യമായി പ്രതികരിക്കാത്തതിന്റെ പേരിൽ സ്കൂൾ ഡിസ്ട്രിക്ടിലെ മൊത്തം പൊലീസുകാരെയും സസ്‌പെൻഡ് ചെയ്തു. സസ്പെൻഷൻ എത്ര കാലത്തേക്കാണെന്നു വ്യക്തമായിട്ടില്ല.
ഒരു മാസത്തേക്കു സ്കൂളുകളിൽ പൊലീസ് കാവൽ ഉണ്ടാവില്ലെന്നു വ്യക്തമായതിനെ തുടർന്നു ടെക്സസ് സുരക്ഷാ വകുപ്പു കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു.
മെയ് 24നാണു കൂട്ടക്കൊല നടന്നത്. സ്കൂളിൽ തോക്കുമായി കയറിയ പൂർവ വിദ്യാർത്ഥി 19 കുട്ടികളെയും രണ്ടു അധ്യാപകരെയും വെടിവച്ചു കൊന്നു.
ആക്രമണം നടക്കുമ്പോൾ സ്കൂളിൽ ആദ്യം എത്തിയ ഓഫിസർമാരിൽ ഒരാളായ ക്രിംസൺ എലിസൻഡോയെ കഴിഞ്ഞ ദിവസം പിരിച്ചു വിട്ടിരുന്നു. രക്ഷാശ്രമങ്ങൾ അവർ പാഴാക്കിയെന്ന ആരോപണം അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണിത്.
പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടു രക്ഷിതാക്കളിൽ ഒരാൾ രണ്ടാഴ്ചയായി സ്കൂളിൽ സമരം നടത്തി വരികയായിരുന്നു. അദ്ദേഹത്തിനു നന്ദി പറഞ്ഞ പ്രസ്താവനയിൽ സ്റ്റേറ്റ് സെനറ്റർ റോളണ്ട് ഗുട്ടറസ് പറഞ്ഞു: “യുവാൾഡെ കൂട്ടക്കൊല നമ്മുടെ നാടിൻറെ മനസാക്ഷിയെ പിടിച്ചു കുലുക്കിയതാണ്. പൊലീസിനെതിരായ നടപടി ഒരു തുടക്കം മാത്രമാണ്. യുവാൾഡെയിൽ പരാജയപ്പെട്ട എല്ലാവരെയും തുറന്നു കാട്ടണം, നടപടി എടുക്കുകയും ചെയ്യണം.”