യുട്ടയിലെ സയോൺ നാഷണൽ പാർക്കിൽ മിന്നൽ പ്രളയത്തിൽ കാണാതായ ഇന്ത്യൻ അമേരിക്കൻ യുവതിയുടെ മൃതദേഹം കണ്ടെടുത്തതായി പാർക്ക് വക്താവ് ജോനാഥൻ ഷാഫർ അറിയിച്ചു. വെള്ളിയാഴ്ച്ച കാണാതായ ജെതാൽ അഗ്നിഹോത്രിക്കു വേണ്ടി നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച രാത്രിയാണ് ജഡം കണ്ടെത്തിയത്.
“അവൾ പോയി,” ജെതാലിന്റെ സഹോദരൻ പൂജൻ പറഞ്ഞു.
വിർജിൻ നദിയിൽ നിന്നു മൃതദേഹം കണ്ടെത്തിയത് 170 പേർ നടത്തിയ തിരച്ചിലിൽ ആണ്. യൂണിവേഴ്സിറ്റി ഓഫ് അരിസോണയിൽ പിഎച് ഡിക്കു ഗവേഷണം നടത്തി വന്ന ജെതാലിനു 29 വയസ് ആയിരുന്നു പ്രായം. ജലവും അന്തരീക്ഷ ശാസ്ത്രവും ആയിരുന്നു അവരുടെ പഠന വിഷയം.
സുഹൃത്തുക്കളുമൊത്തു ഹൈക്ക് ചെയ്തിരുന്ന ജെതാൽ കൂട്ടം തെറ്റിപ്പോയ നേരത്താണ് മിന്നൽ പ്രളയം വന്നതെന്ന് സഹോദരൻ പറഞ്ഞു. മറ്റുള്ളവരെ പാർക്കിലെ റേഞ്ചർമാർ രക്ഷപെടുത്തി. ജെതാലിന്റെ ജഡം അവർ ഒടുവിൽ നിന്നിരുന്നു എന്ന് കരുതപ്പെടുന്ന സ്ഥലത്തു നിന്ന് 10 മൈൽ അകലെയാണ് കണ്ടെത്തിയത്.