കൊളംബോ: ചൈനീസ് സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ്ങ് 5 ശ്രീലങ്കന്‍ തീരം വിട്ടു. ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് ശ്രീലങ്ക അനുവാദം കൊടുത്തതിനെ തുടര്‍ന്നാണ് കപ്പല്‍ ഹംബന്തോട്ട തുറഖമുഖത്തെത്തിയത്.
എന്നാല്‍ ശക്തമായ റഡാര്‍-ഉപഗ്രഹ പ്രതിരോധം തീര്‍ത്ത് ഇന്ത്യ നടത്തിയ നീക്കത്തില്‍ ചൈന പകച്ചുപോവുകയായിരുന്നു എന്നാണ് പ്രതിരോധ രംഗത്തുള്ളവര്‍ നല്‍കുന്ന വിവരം. ശാസ്ത്ര സാങ്കേതിക ഗവേഷണ ങ്ങള്‍ക്കാണ് കപ്പലിനെ ഉപയോഗപ്പെടുത്തിയതെന്നാണ് ചൈനയുടെ വിശദീകരണം. എന്നാല്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കപ്പല്‍ ഇന്ത്യയുടേയും പസഫിക്കിലെ ക്വാഡ് സഖ്യത്തിന്റേതടക്കം ഉപഗ്രഹങ്ങളും മിസൈല്‍ വിക്ഷേപണികളും ആണവ നിലയങ്ങളും ബഹിരാകാശ നിലയങ്ങളും കണ്ടെത്താന്‍ കഴിവുള്ളതാണ് എന്നാണ് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്‌ക്കൊപ്പം അമേരിക്കന്‍ ഉപഗ്രഹങ്ങളും ചൈനീസ് കപ്പലിനെ നിരീക്ഷണവലയത്തിലാക്കിയിരുന്നു.
ശ്രീലങ്കന്‍ തുറമുഖത്തേക്കുള്ള യാത്രാമധ്യേ കപ്പലിന്റെ ട്രാക്കിംഗ് സംവിധാനങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളെ നിരീക്ഷിക്കുമെന്നത് ഉറപ്പായിരുന്നു. സമുദ്ര ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ പണിത തുറമുഖത്തെ കേന്ദ്രീകരിച്ചാണ് നടത്തുന്നതെന്ന അവകാശ വാദവും ചൈന ഉയര്‍ത്തിയിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ സമുദ്ര ശാസ്ത്ര ഗവേഷണ ത്തിന് ലക്ഷ്യമിട്ടാണ് കപ്പല്‍ നങ്കൂരമിട്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പ്രസ്താവന നടത്തിയിരുന്നു.
കപ്പലിന്റെ സന്ദര്‍ശന വേളയില്‍ ചൈനീസ് എംബസി ആവശ്യപ്പെട്ട സഹായങ്ങളെല്ലാം നല്‍കാന്‍ ശ്രീലങ്ക നിര്‍ബന്ധിതരാവുകയായിരുന്നു. കപ്പല്‍ ചൈനയുടെ അധീനതയിലുള്ള തുറമുഖത്ത് എത്തുന്നതിനെതിരെ ഇന്ത്യ ഉയര്‍ത്തിയ സുരക്ഷാ മുന്നറിയിപ്പുകളെത്തുടര്‍ന്ന് ശ്രീലങ്ക അനുമതി ആദ്യം നിഷേധിച്ചു. പിന്നീട് ചൈനയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ വന്‍ നാവികസേനാ വ്യൂഹത്തെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും ചൈനയെ നിരീക്ഷിക്കാനായി അണിനിരത്തിയത്.
നിര്‍മ്മാണവുമായി ബന്ധപ്പെട്ട കടബാദ്ധ്യതയില്‍ കൊളംബോയെ വരിഞ്ഞു സമ്മര്‍ദ്ദത്തി ലാക്കിയാണ് ചൈന നീങ്ങുന്നത്. 2017-ലാണ് ചൈന ശ്രീലങ്കയില്‍ തുറമുഖം പണിതീര്‍ത്ത് 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്. നിലവിലെ ശ്രീലങ്കയുടെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം വീണ്ടും സാന്പത്തിക സഹായമെന്ന പേരില്‍ കടബാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് ചൈന സ്വീകരിച്ചിട്ടുള്ളത്.