ന്യൂയോർക്ക് ∙ സെപ്റ്റംബർ 11 മുതൽ കാണാതായ ഗബ്രിയേലിയുടേതെന്ന് (22) സംശയിക്കുന്ന മൃതദേഹം സെപ്റ്റംബർ 19 ഞായറാഴ്ച ബ്രിഡ്ജർ ടെറ്റൺ നാഷനൽ ഫോറസ്റ്റിൽ നിന്നും കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു. മരണകാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ ഗബ്രിയേലിയുടെ തിരോധാനത്തിൽ ഇവരുടെ കാമുകൻ ബ്രയാനെ (23) പൊലീസ് അന്വേഷിച്ചുവരുന്നു.
ഗബ്രിയേലിയും ഫിയാൻസെ ബ്രയാനും ആഗസ്റ്റ് ആദ്യവാരം അമേരിക്ക മുഴുവൻ ചുറ്റി സഞ്ചരിക്കുന്നതിന് 2012 ഫോർഡ് വാനിൽ യാത്ര പുറപ്പെട്ടതായിരുന്നു. സെപ്റ്റംബർ ഒന്നിന് ഗബ്രിയേലിനെ കൂടാതെ ബ്രയാൻ ഫ്ലോറിഡായിലെ വീട്ടിൽ എത്തിചേർന്നു. സെപ്റ്റംബർ 11ന് ഗബ്രിയേലിയുടെ കുടുംബാംഗങ്ങൾ ഇവരെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെട്ടു. അന്നു മുതൽ പൊലിസും എഫ്ബിഐയും നടത്തിയ അന്വേഷണത്തിലാണ് വയോമിംഗിൽ ഇവരുടേതാണെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. വിവരം കുടുംബാംഗങ്ങളെ അറിയിച്ചതായും പൊലീസ് പറഞ്ഞു.
ഈ കേസിൽ പ്രതിയാണെന്ന് സംശയിക്കുന്ന ബ്രയാനെ സെപ്റ്റംബർ 17 മുതൽ കാണാനില്ലെന്ന് പൊലീസ് പറയുന്നു. ബ്രയാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. യാത്രയ്ക്കിടെ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായതായും ഓഗസ്റ്റ് 12 യൂട്ടായിൽ വെച്ചു വാഹന പരിശോധനയിൽ ഇരുവരേയും ചോദ്യം ചെയ്തതായും ഗബ്രിയേലി വളരെ നിരാശയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അവസാനമായി ഗബ്രിയേലിയുടെ സന്ദേശം (ഫോൺ) ലഭിച്ച പ്രദേശത്തുനിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ന്യൂയോർക്ക് സഫലോക്ക് കൗണ്ടി ഹൈസ്കൂളിൽ വെച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടിയത്. തുടർന്ന് ഒന്നിച്ചു താമസിച്ചുവരികയായിരുന്നു.