ഇല്ലിനോയ് സംസ്ഥാന നിയമസഭയിലേക്കു മത്സരിക്കാൻ രണ്ടു യുവ ഇന്ത്യൻ അമേരിക്കൻ പ്രവർത്തകർ ഡെമോക്രറ്റിക് ടിക്കറ്റ് നേടി. കെവിൻ ഓലിക്കൽ (29) പതിനാറാം ഡിസ്ട്രിക്റ്റിൽ നിന്ന് സ്റ്റേറ്റ് ഹൗസിലേക്കു മത്സരിക്കാൻ പ്രൈമറിയിൽ വിജയിച്ചു. നബീല സയിദ് (23) ഡിസ്‌ട്രിക്‌ട് 51 ൽ നിന്നു മത്സരിക്കാനും.
പ്രൈമറിയിൽ ഏകദേശം 55% വോട്ട് നേടിയാണ് ഓലിക്കൽ (ചിത്രം) ഡെനിസ് വാങ് സ്റ്റോൺബാക്കിനെ തോൽപ്പിച്ചത്. ഷിക്കാഗോയിലെ 40, 50 വാര്‍ഡുകളും സ്‌കോക്കി, മോര്‍ട്ടന്‍ഗ്രോവ്, ലിങ്കന്‍വുഡ് എന്നിവയും അടങ്ങിയതാണ് 16 ആം ഡിസ്ട്രിക്റ്റ്. ഒരു ലക്ഷത്തോളം വോട്ടര്‍മാരില്‍ 6,000 പേരെങ്കിലും ദക്ഷിണേഷ്യക്കരാണ്. ഒട്ടേറെ മലയാളികൾ ഉൾപ്പെടെ കൂടുതല്‍ ഇന്ത്യക്കാര്‍.
പുരോഗമന ആശയങ്ങളുടെ വക്താവാണ് കെവിന്‍. എല്ലാ സമൂഹങ്ങൾക്കും ഭരണത്തിൽ ശബ്ദമുണ്ടാവണം എന്നു കരുതുന്നയാൾ. തൊഴിലാളികള്‍ക്കും മിഡില്‍ ക്ലാസിനും വേണ്ടി നിലകൊള്ളുന്നു.
കെവിന്റെ പിതാവ് ജോജൊ മൂവാറ്റുപുഴ സ്വദേശിയാണ്. ഇല്ലിനോയി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസില്‍ ഉദ്യോഗസ്ഥന്‍. മാതാവ് സൂസന്‍ കെമിസ്റ്റ്. പാലാ സ്വദേശിനി. ഇളയ സഹോദരന്‍ ജെഫ് കോളജ് വിദ്യാര്‍ഥി.
സയിദ് വൻ ഭൂരിപക്ഷത്തിലാണ് പ്രൈമറിയിൽ ചെൽസി ലാലിബേർട്ട് ബാൺസിനെ തോല്പിച്ചത്. ഏതാണ്ട് 75% വോട്ട് അവർ നേടി. ഹൗസ് അംഗമായ റിപ്പബ്ലിക്കൻ ക്രിസ് ബോസ് ആണ് നവംബർ തിരഞ്ഞടുപ്പിൽ എതിരാളി.
മൂന്നു തവണ യു എസ് കോൺഗ്രസ് അംഗമായ രാജാ കൃഷ്‌ണമൂർത്തി എട്ടാം കോൺഗ്രഷനൽ ഡിസ്ട്രിക്ടിൽ വീണ്ടും മത്സരിക്കാൻ ഡെമോക്രറ്റിക് ടിക്കറ്റ് നേടി. ഇന്ത്യൻ അമേരിക്കൻ ജുനൈദ് അഹ്മദിനെ 70 ശതമാനത്തോളം വോട്ട് നേടിയാണ് അദ്ദേഹം തോൽപിച്ചത്.